ന്യൂഡൽഹി: കോണ്‍ഗ്രസിൽ ഒരാൾക്ക് ഒരു പദവി കർശനമാക്കാനും എല്ലാ തസ്തികകൾക്കും കാലാവധി നിശ്ചയിക്കാനും നീക്കം. ഉദയ്പുരിൽ 13 മുതൽ നടക്കുന്ന ത്രിദിന ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്തശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് എഐസിസി നേതാക്കൾ ദീപികയോടു പറഞ്ഞു.
മധ്യപ്രദേശിൽ പിസിസി അധ്യക്ഷനും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന കമൽനാഥ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചിരുന്നു. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരിക്കും വൈകാതെ ഒരു പദവി ഒഴിയേണ്ടിവരും. കോണ്‍ഗ്രസിൽ അംഗത്വമെടുത്ത് ചുരുങ്ങിയത് ഏഴു വർഷം പൂർത്തിയാക്കുന്നവർക്കു മാത്രം തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിത്വം നൽകുക, ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രം ടിക്കറ്റ് തുടങ്ങിയ നിർദേശങ്ങളും നടപ്പാക്കാൻ സമ്മർദമുണ്ട്.
കോണ്‍ഗ്രസിന്റെ എട്ടംഗ ഉന്നതാധികാര കർമസമിതിയിൽ അംഗമാകാനുള്ള ക്ഷണം തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ നിരസിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച നിർദേശങ്ങൾ പലതും നടപ്പാക്കേണ്ടവയാണെന്നാണ് സോണിയാ ഗാന്ധിയുടെയും ഹൈക്കമാൻഡിലെ പ്രബലരുടെയും അഭിപ്രായം. ഘടനാപരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങൾ ചിന്തൻ ശിബിരത്തിൽ ചർച്ചയാകും. കോണ്‍ഗ്രസിൽ താഴെത്തെട്ടു മുതൽ എഐസിസി വരെ സംഘടനാ തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യവത്കരണം വേണമെന്ന പികെയുടെ നിർദേശവും ഉദയ്പുരിൽ നേതാക്കൾ ചർച്ച ചെയ്യും.
കോണ്‍ഗ്രസിലെ നേതൃത്വ പ്രശ്നം പരിഹരിക്കുക, മറ്റു പാർട്ടികളുമായുള്ള സഖ്യം ഫലപ്രദമായി നടപ്പാക്കുക, സംഘടനാപരമായ മാറ്റങ്ങൾ നടപ്പിലാക്കുക, താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം ഊർജസ്വലമാക്കാനായി 15,000 നേതാക്കളെ ചുമതലപ്പെടുത്തുക, രാജ്യമാകെ കോണ്‍ഗ്രസിന്റെ സജീവ പോരാളികളായി ഒരു കോടി പ്രവർത്തകരെ സജീവമാക്കുക, പത്ര- ടെലിവിഷൻ മാധ്യമങ്ങൾക്കു പുറമെ സമൂഹ്യ മാധ്യമങ്ങളിലും ഡിജിറ്റൽ മാധ്യമങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്നവരെ കണ്ടത്തി അനുകൂലമായ പ്രചാരണം ശക്തിപ്പെടുത്തുക, പാർട്ടിയുടെ പരിപാടികളും നയസമീപനങ്ങളും ജനങ്ങളിലെത്തിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാക്കുക തുടങ്ങിയ നിരവധി ചികിത്സകൾ പ്രശാന്ത് കിഷോർ നേരത്തെ നിർദേശിച്ചിരുന്നു.
പി.കെ പോയാലും അദ്ദേഹത്തിന്റെ പ്രായോഗിക നിർദേശങ്ങൾ ഉൾക്കൊണ്ട് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ഉറപ്പാക്കണമെന്നതിൽ നേതാക്കൾക്കു സംശയമില്ല. എന്നാൽ, രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കാനും എല്ലാ ദിവസവും സജീവമാകാനും ഇപ്പോഴും വിമുഖനാണെന്നതു നേതാക്കളെ വെട്ടിലാക്കും. പ്രിയങ്ക വദ്രയെ പാർട്ടി അധ്യക്ഷയാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾക്കു താത്പര്യമുണ്ടെങ്കിലും രാഹുൽ ബ്രിഗേഡിനും സോണിയ ഗാന്ധിക്കും താത്പര്യമില്ല.
ഗാന്ധി കുടുംബം നേതൃത്വത്തിൽ ഇല്ലാതെ കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് എ.കെ. ആന്റണി കടുപ്പിച്ചു പറഞ്ഞതോടെ രാഹുലിനുമേൽ സമ്മർദം കൂടുതൽ ശക്തമാണ്. നേതൃപ്രശ്നം ഉടൻ പരിഹരിച്ചാൽ മാത്രമേ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും വിശാലസഖ്യം രൂപീകരിക്കാനും 2024ലെ തെരഞ്ഞെടുപ്പിൽ മോദിയെയും ബിജെപിയെയും പ്രതിരോധിക്കാനും കഴിയൂ. എന്നാൽ, ഉദയ്പുർ ശിബിരത്തിൽ നേതൃപ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞേക്കില്ലെന്ന് മുതിർന്ന ഒരു നേതാവ് വ്യക്തമാക്കി.
ചിന്തൻ ശിബിരം നടത്തുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് രൂക്ഷമായതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തോൽവിക്കു പുറമെയാണ് ആഭ്യന്തരപ്രശ്നങ്ങൾ മുഖ്യ പ്രതിപക്ഷ പാർട്ടിയെ ഉലയ്ക്കുന്നത്.
ജോർജ് കള്ളിവയലിൽ
കോണ്‍ഗ്രസിൽ ഒരാൾക്ക് ഒരു പദവി, കാലാവധിയും
02:13 AM May 05, 2022 | Deepika.com