മുംബൈ: മുംബൈയിലെ ചാർകോപ്പിൽ മോസ്കിനു മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി എംഎൻഎസിന്റെ (മഹാരാഷ്ട്ര നവനിർമാൺ സേന) പ്രതിഷേധം. ബുധനാഴ്ച പുലർച്ചെ മോസ്കിനു സമീപം പാർട്ടി പതാകയുമേന്തി പ്രവർത്തകൻ ഹനുമാൻ ചാലിസ ചൊല്ലുന്നതിന്റെ വീഡിയോയും പുറത്തുവന്നു. താനെയിലെ ഇന്ദിരാനഗറിലും എംഎൻഎസ് പ്രവർത്തകർ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ ചൊല്ലി. എന്നാൽ സമീപത്തു മോസ്കുകൾ ഉണ്ടായിരുന്നില്ല.
മോസ്കുകളിൽ വാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിച്ചാൽ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിക്കുമെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ കഴിഞ്ഞദിവസം ഭീഷണിമുഴക്കിയിരുന്നു.
ഉച്ചഭാഷണിയിൽ വാങ്ക് വിളിക്കുന്പോൾ ബുദ്ധിമുട്ട് അനുഭവിക്കപ്പെടുന്നവർ പോലീസിൽ പരാതി നൽകണം. ഉച്ചഭാഷണിയിൽ ഹനുമാൻ ചാലിസയും ചൊല്ലണം. ഇതുവഴിയുള്ള ബുദ്ധിമുട്ടുകൾ ജനങ്ങൾക്കു ബോധ്യമാകട്ടെയെന്നും താക്കറെ വ്യക്തമാക്കിയിരുന്നു.
സംഭവത്തെത്തുടർന്ന് എംഎൻഎസ് ശക്തികേന്ദ്രങ്ങളിൽ പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
പ്രതിഷേധം തുടരും: രാജ് താക്കറെ
മുംബൈ: ഉച്ചഭാഷിണികളിലൂടെ വാങ്ക് വിളിക്കുന്നത് അവസാനിപ്പിക്കുംവരെ പ്രതിഷേധം തുടരുമെന്നു എംഎൻഎസ് നേതാവ് രാജ് താക്കറെ ആവർത്തിച്ചു. തങ്ങളുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന മഹാരാഷ്ട്ര പോലീസ് നിയമലംഘകരെ വെറുതെവിടുകയാണ്.
മോസ്കുകൾക്കു മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് 92 ശതമാനത്തോളം മോസ്കുകളിലും ഇന്നലെ രാവിലെ വാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിച്ചിട്ടില്ല. 1104 മോസ്കുകളുള്ള മുംബൈയിൽ ഉച്ചഭാഷിണി ഉപയോഗിച്ച് രാവിലെ വാങ്ക് വിളിക്കുന്നത് 135 ഇടങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോസ്കിനു മുന്നിൽ ഹനുമാൻ ചാലിസയുമായി എംഎൻഎസ്; മഹാരാഷ്ട്രയിൽ ജാഗ്രത
02:06 AM May 05, 2022 | Deepika.com