ലളിത്പുർ (യുപി): കൂട്ടമാനഭംഗത്തിനെതിരേ പരാതി നൽകാനെത്തിയ പതിമൂന്നുകാരിയെ പോലീസ് ഓഫീസർ മാനഭംഗപ്പെടുത്തി. ഉത്തർപ്രദേശിലെ ലളിത്പുരിൽ നടന്ന സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ബന്ധുവുൾപ്പെടെ ആറു പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. പോലീസ് ഓഫീസർ ഒളിവിൽപ്പോവുകയും ചെയ്തു.
യോഗി ആദിത്യനാഥ് സർക്കാരിനെതിരേ പ്രതിപക്ഷം രൂക്ഷവിമർശനം ഉന്നയിച്ചതോടെ കടുത്ത നടപടികളിലേക്കു സർക്കാരും കടന്നു. സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മറ്റു ജോലികളിലേക്കു മാറ്റിയതിനു പുറമേ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം 22നു നാലുപേർ ചേർന്നു പെൺകുട്ടിയെ ഭോപ്പാലിലേക്കു കൂട്ടിക്കൊണ്ടുപോയി മൂന്നുദിവസത്തോളം ക്രൂരമായി മാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു. ഇതിനുശേഷം നാലംഗസംഘം ലളിത്പുരിലെ പാലി പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയെ എത്തിച്ചു. ഇവിടെ വച്ചാണു പോലീസ് ഓഫീസർ മാനഭംഗപ്പെടുത്തിയെന്നാണ് അമ്മയുടെ പരാതി.
താൻ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് ഒരു സന്നദ്ധസംഘടനയോടു പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞതും ഉന്നത ഇടപെടലുകൾ ഉണ്ടായതും. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി സമാജ്വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തി. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ട സമാജ്വാദി പാർട്ടി, ബിജെപി സർക്കാരിനെ രൂക്ഷമായി വിർശിക്കുകയും ചെയ്തു.
ലളിത്പുരിൽ എത്തി പെൺകുട്ടിയെയും കുടുംബത്തെയും കാണാൻ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തീരുമാനിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽപ്പോലും സ്ത്രീകൾക്കു രക്ഷയില്ലെങ്കിൽ പരാതിയുമായി എവിടെപ്പോകുമെന്ന ചോദ്യമുയർത്തിയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമർശനം.
യുപിയിൽ കൂട്ടമാനഭംഗത്തിനിരയായി പരാതിയുമായെത്തിയ പതിമൂന്നുകാരിയെ പോലീസ് ഓഫീസറും പീഡിപ്പിച്ചു
02:06 AM May 05, 2022 | Deepika.com