ന്യൂഡൽഹി: പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കാനാകില്ലെന്നു സുപ്രീംകോടതി.
പ്രാതിനിധ്യക്കുറവ് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ കോടതിക്കു മുന്നോട്ടു വയ്ക്കാനാകില്ല. പ്രാതിനിധ്യം ഉണ്ടോ എന്നു വ്യക്തമാക്കുന്ന വിവരശേഖരണം നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന മുൻ വിധികൾ ചൂണ്ടിക്കാട്ടുകയാണ് സുപ്രീംകോടതി ചെയ്തത്.
ഏതെങ്കിലും ഒരു വിഭാഗത്തെ ഒന്നായി എടുത്ത് അതിന്റെ അടിസ്ഥാനത്തിൽ അല്ല പ്രാതിനിധ്യം സ്ഥിരീകരിക്കേണ്ടത്. മറിച്ച് ഉദ്യോഗക്കയറ്റം ആവശ്യപ്പെടുന്ന കേഡറിൽ അല്ലെങ്കിൽ വിഭാഗത്തിൽ മതിയായ പ്രാതിനിധ്യം ഉണ്ടോ എന്നാണു പരിശോധിക്കേണ്ടത്. പ്രാതിനിധ്യം സംബന്ധിച്ചു വിവരം ശേഖരിക്കുന്പോൾ കേഡർ തന്നെയാണ് അടിസ്ഥാനമാക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംവരണം അടിസ്ഥാനമാക്കിയുള്ള സ്ഥാനക്കയറ്റത്തിൽ ആശയക്കുഴപ്പങ്ങൾ ഉള്ളതുകൊണ്ട് നിരവധി നിയമനങ്ങൾ തടസപ്പെട്ടു കിടക്കുകയാണെന്നും ഇക്കാര്യത്തിൽ എത്രയുംവേഗം തീർപ്പു കൽപിച്ചു നൽകണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസിൽ വാദം കേട്ട ശേഷം ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് കഴിഞ്ഞ ഒക്ടോബറിൽ വിധി പറയാനായി മാറ്റി വയ്ക്കുകയായിരുന്നു.
സ്ഥാനക്കയറ്റ സംവരണത്തിന് പ്രാതിനിധ്യക്കുറവിന്റെ കണക്ക് വേണമെന്നത് ഇന്ദിര സാഹ്നി, എം. നാഗരാജ്, ജർണയിൽ സിംഗ് കേസുകളിലെ വിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി ഇന്നലെ ചൂണ്ടിക്കാട്ടി.
വ്യക്തിഗതമായ കേസുകളിൽ കോടതി പ്രത്യേകിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെന്ന് ജസ്റ്റീസ് നാഗേശ്വര റാവു വ്യക്തമാക്കി. സ്ഥാനക്കയറ്റത്തിനു സംവരണം നൽകേണ്ട ബാധ്യത സംസ്ഥാനങ്ങൾക്കില്ല എന്നും നേരത്തേ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്ഥാനക്കയറ്റത്തിന് സംവരണം നൽകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് വ്യക്തമാക്കുന്ന കണക്കുകൾ വ്യക്തമാക്കേണ്ടിവരും. ഇതിനായി വേണ്ടിവന്നാൽ ഒരു കമ്മീഷനെയോ മറ്റ് അധികൃതരെയോ ചുമതലപ്പെടുത്താം.
എന്നാൽ, പിന്നീട് ഈ വിവരങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ സർക്കാർ ഈ കണക്കുകൾ വ്യക്തമാക്കേണ്ടിവരുമെന്നും 2020 ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരാഖണ്ഡിലെ സംവരണവിഷയവുമായി ബന്ധപ്പെട്ട കേസിന്റെ വിധിയിൽ വ്യക്തമാക്കിയിരുന്നു.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റം; മാനദണ്ഡം ലഘൂകരിക്കാനാകില്ല: സുപ്രീംകോടതി
01:16 AM Jan 29, 2022 | Deepika.com