ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധവ്യവസായ മേഖലയ്ക്കു വൻ കുതിപ്പായി ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ രാജ്യാന്തര വിപണന കരാർ. അന്തർവാഹിനികളിൽനിന്നുൾപ്പെടെ തൊടുത്തുവിടാവുന്ന ബ്രഹ്മോസ് മിസൈലുകൾക്കായി 2775 കോടി രൂപയുടെ (374 മില്യൻ യുഎസ് ഡോളർ) കരാറിനാണു പ്രതിരോധ മന്ത്രാലയവും ഫിലിപ്പീൻസ് സർക്കാരും ഒപ്പുവച്ചത്.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോ സ്പേസ് പ്രൈവറ്റ് ലിമിറ്റഡാണ് (ബിഎപിഎൽ) സൂപ്പർസോണിക് ക്രൂയിസ് ഇനത്തിൽപ്പെടുന്ന ബ്രഹ്മോസ് മിസൈലുകൾ നിർമിക്കുന്നത്.
അന്തർവാഹിനികൾക്ക ു പുറമേ യുദ്ധക്കപ്പലുകളിൽനിന്നും യുദ്ധവിമാനങ്ങളിൽനിന്നും പ്രയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് ബ്രഹ്മോസിന്റേത്. കരയിൽ വിന്യസിച്ചും ശത്രുപാളയങ്ങളെ ആക്രമിക്കാൻ മിസൈലിനു ശേഷിയുണ്ട്.
ഇന്ത്യയിൽ എത്ര മിസൈലുകളാണു ഫിലിപ്പീൻസ് വാങ്ങുന്നതെന്നു പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. തീരത്തുനിന്നു വിന്യസിക്കാവുന്ന കപ്പൽവേധ മിസൈൽ വ്യൂഹമാണു ഫിലിപ്പീൻസ് വാങ്ങുന്നത്.
പ്രതിരോധ മേഖലയിലെ കയറ്റുമതി ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ഇന്നലെ ബിഎപിഎലും ഫിലപ്പീൻസ് റിപ്പബ്ലിക്കിന്റെ ദേശീയ പ്രതിരോധ വകുപ്പും തമ്മിൽ ഒപ്പിട്ട കരാറിലൂടെ സൃഷ്ടിക്കപ്പെട്ടതെന്നു പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ദക്ഷിണചൈനാ കടലിൽ ചൈനയുടെ പ്രകോപന നിലപാട് തുടരുന്ന സാഹചര്യത്തിലാണു ഫിലിപ്പീൻസിന്റെ തീരുമാനം. ചൈനയുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ലഡാക്കിലും അരുണാചലിലും തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യയും ഒട്ടേറെ ബ്രഹ്മോസ് മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്.
ബ്രഹ്മോസ് മിസൈലുകൾ: ഫിലിപ്പീൻസുമായി കരാറിൽ ഒപ്പിട്ടു
12:40 AM Jan 29, 2022 | Deepika.com