ന്യൂഡൽഹി: മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നതിന് പരീക്ഷണാനുമതി നൽകി കേന്ദ്ര ഡ്രഗ് കണ്ട്രോളർ ജനറൽ. നിലവിൽ കോവാക്സിനോ കോവിഷീൽഡോ സ്വീകരിച്ചവരിലാകും ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ നൽകുക.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്കു മാത്രമേ നേസൽ വാക്സിൻ നൽകുകയുള്ളൂ. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ച് മുതൽ രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ നൽകി തുടങ്ങുമെന്നാണ് വിവരം.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ബിബിവി154 വാക്സിൻ മൂക്കിലൂടെ നൽകുന്നതിനാൽ വൈറസ് ബാധ തടയുന്നതിനും വൈറസ് വ്യാപനം ഒഴിവാക്കുന്നതിനും കൂടുതൽ സഹായകമാകും. സൂചി ഉപയോഗിച്ച് നൽകുന്ന വാക്സിൻ അല്ലാത്തതിനാൽ വാക്സിൻ നൽകുന്നതിന് പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ ആവശ്യമുണ്ടാകില്ലെന്നും ഭാരത് ബയോടെക് അറിയിച്ചു.
രാജ്യത്ത് ഒൻപത് സ്ഥലങ്ങളിലായി 5,000ൽ അധികം ആളുകളിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ കസൗളിയിലുള്ള കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരം ലഭിച്ച വാക്സിനുകൾക്കു മാത്രമാണ് പരീക്ഷണ അനുമതിയുള്ളത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഉൾപ്പെടെ ഒൻപത് ഇടങ്ങളിലാണ് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടക്കുക.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്സിനായ ബിബിവി154 നേസൽ വാക്സിൻ 18നും 60നും ഇടയിൽ പ്രായമുള്ളവരിൽ ഒന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയിരുന്നു. ആദ്യഘട്ട പരീക്ഷണത്തിൽ ഗുരുതരമായ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കന്പനി അറിയിച്ചു.
രാഹുൽ ഗോപിനാഥ്
ഭാരത് ബയോടെകിന്റെ നേസൽ വാക്സിൻ ബൂസ്റ്റർ ഡോസായി പരീക്ഷിക്കാം
12:40 AM Jan 29, 2022 | Deepika.com