ന്യൂഡൽഹി: കോവാക്സിനും കോവിഷീൽഡും മുതിർന്നവരുടെ ഉപയോഗത്തിനായി ഉപാധികളോടെ വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ അനുമതി. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ മരുന്നുകളുടെ വിതരണത്തിന് ഉപാധികളോടെ അനുമതി നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
എന്നാൽ, കോവാക്സിനും കോവിഷീൽഡും മെഡിക്കൽ സ്റ്റോറുകൾ വഴി ലഭ്യമാക്കില്ല. സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഈ രണ്ടു മരുന്നുകളും സംഭരിച്ചു മുതിർന്ന രോഗികൾക്കായി ഉപയോഗിക്കാം. ന്യൂ ഡ്രഗ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽ നിയമം 2019ന്റെ അടിസ്ഥാനത്തിലാണ് മരുന്നുകൾ ആശുപത്രികൾ വിതരണം ചെയ്യാൻ അനുമതി നൽകിയത്.
ഇരു വാക്സിനുകളുടെയും ഒരു ഡോസിന് 275 രൂപ വച്ച് ഈടാക്കാമെന്നാണു വിവരം. 150 രൂപ സർവീസ് ചാർജും അധികമായി ഉണ്ടാകും. നിലവിൽ 150 രൂപ സർവീസ് ചാർജ് ഉൾപ്പെടെ കോവാക്സിന് ഒരു ഡോസിന് 1200 രൂപയും കോവിഷീൽഡിന് 780 രൂപയുമാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ഈടാക്കുന്നത്. വാക്സിൻ ജനങ്ങൾക്ക് ഉചിതമായ വിലയ്ക്കു ലഭ്യമാക്കുന്നതിനുള്ള നടപടികൾ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി ഉടൻ സ്വീകരിക്കും.
ഉപാധികളനുസരിച്ച് വാക്സിൻ നിർമാതാക്കൾ ക്ലിനിക്കൽ ട്രയൽ സംബന്ധിച്ച സുരക്ഷാ വിവരങ്ങൾ ആറു മാസം കൂടുന്പോൾ ഡിസിജിഐക്കു കൈമാറണം. കോവിൻ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തുകയും ചെയ്യണം.
ഇതുവരെ കോവാക്സിനും കോവിഷീൽഡും അടിയന്തര ഉപയോഗത്തിനു മാത്രമേ ഡിസിജിഐ അനുമതി നൽകിയിരുന്നുള്ളൂ. നിലവിൽ 15 ദിവസം കൂടുന്പോൾ വാക്സിൻ നിർമാതാക്കൾ സുരക്ഷാ വിവരങ്ങൾ കൈമാറണമായിരുന്നു. കോവിഷീൽഡിന്റെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകും വാണിജ്യാനുമതിക്ക് ഡിസിജിഐക്ക് അപേക്ഷ നൽകിയിരുന്നു.
കോവിഷീൽഡിന്റെ വാണിജ്യ വിപണന അനുമതിക്കായി കഴിഞ്ഞ വർഷം ഒക്ടോബർ 25നുതന്നെ അപേക്ഷ നൽകിയിരുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രകാശ് കുമാർ സിംഗ് പറഞ്ഞു. വാണിജ്യാനുമതി തേടിയുള്ള അപേക്ഷയ്ക്കൊപ്പം ക്ലിനിക്കൽ ട്രയലിനും മുൻപും പിൻപുമുള്ള എല്ലാ സുരക്ഷാ വിവരങ്ങളും ഡിസിജിഐക്ക് കൈമാറിയിരുന്നതായി ഭാരത് ബയോടെക് ഡയറ ക്ടർ വി. കൃഷ്ണമോഹനും വ്യക്തമാക്കി.
സെബി മാത്യു
വാക്സിനുകൾക്കു വാണിജ്യാനുമതി
01:26 AM Jan 28, 2022 | Deepika.com