കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, വിക്ടർ ബാനർജി (കല), ഗുർമീത് ബാവ (കല), നടരാജൻ ചന്ദ്രശേഖരൻ (വ്യവസായം), ഭാരത് ബയോടെക് മേധാവികളായ കൃഷ്ണ എല്ല- സുചിത്ര എല്ല (വ്യവസായം), ഇന്ത്യൻ പാചക രംഗത്തെ എഴുത്തുകാരി മധുർ ജഫ്രി, ദേവേന്ദ്ര ജജാരിയ (കായികം), റഷീദ് ഖാൻ (കല), രാജീവ് മെഹിർഷി (പൊതു മേഖല), സത്യ നാരായണ്‍ നഡെല്ല (വ്യവസായം), ഗൂഗിൾ മേധാവി സുന്ദരരാജൻ പിച്ചെ (വ്യവസായം), സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനെവാല (വ്യവസായം), സഞ്ജയ് രാജാറാം (ശാസ്ത്ര സാങ്കേതികം), പ്രതിഭ റോയ് (സാഹിത്യം, വിദ്യാഭ്യാസം), സ്വാമി സച്ചിദാനന്ദ് ( സാഹിത്യം, വിദ്യാഭ്യാസം), വസിഷ്ഠ ത്രിപാഠി (സാഹിത്യം, വിദ്യാഭ്യാസം) എന്നിവർക്കാണ് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചത്.
മലയാളികളായ ചുണ്ടയിൽ ശങ്കരനാരായണ മേനോൻ (കായികം), വെച്ചൂർ പശു സംരക്ഷക ശോശാമ്മ ഐപ്പ്, കവി പി. നാരായണക്കുറുപ്പ്, സാക്ഷരത പ്രവർത്തനങ്ങളിൽ ശ്രദ്ധേയയായ മലപ്പുറം വെള്ളിലക്കുണ്ട് സ്വദേശി കെ.വി.റാബിയ (സാമൂഹ്യ പ്രവർത്തനം) എന്നിവർ ഉൾപ്പെടെ 107 പേർക്കാണ് പദ്മശ്രീ ലഭിച്ചത്.
പുരസ്കാരം ബുദ്ധദേവ് ഭട്ടാചാര്യ നിരസിച്ചു. ‘പദ്മഭൂഷൺ അവാർഡിനെക്കുറിച്ച് എനിക്കൊന്നുമറിയില്ല. ആരും ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. പദ്മഭൂഷൺ അവാർഡ് എനിക്കാണെങ്കിൽ ഞാൻ അത് നിരസിക്കും’-ബുദ്ധദേവ് പ്രസ്താവനയിൽ അറിയിച്ചു. പാർട്ടിയുമായി ആലോചിച്ചായിരുന്നു തീരുമാനം.
സെബി മാത്യു