കോയന്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിലെ കപ്പേളയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും തകർത്ത സംഭവം അതീവ ദുഃഖകരവും പ്രതിഷേധാർഹവുമാണെന്നു രാമനാഥപുരം രൂപത. മതസൗഹാർദം തകർക്കുന്നതിനായി നടത്തുന്ന ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾ അത്യന്തം അപലപനീയവും ക്രൈസ്തവ ന്യൂനപക്ഷത്തിനോടുള്ള പരസ്യമായ വെല്ലുവിളിയും ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്.
മത -വർഗീയ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കുത്സിത പ്രവർത്തനങ്ങളെ രൂപത ശക്തമായി അപലപിച്ചു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നടപടിയെടുക്കണം. ആരാധനാലയങ്ങൾക്കു നേർ ക്കു വർധിച്ചു വരുന്ന ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾക്കെതിരേ രാമനാഥപുരം രൂപതയുടെ ആശങ്കയും പ്രതിഷേധവും അറിയിക്കുന്നതോടൊപ്പം സർക്കാരിന്റെ സത്വര ഇടപെടൽ അഭ്യർഥിക്കുകയും ചെയ്യുന്നതായി രൂപതാവൃത്തങ്ങൾ അറിയിച്ചു.
രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ ആഹ്വാനമനുസരിച്ച് രാമനാഥപുരം രൂപതയിലെ വൈദികരും സന്യസ്തരും അല്മായരും വിവിധ സംഘടനാ ഭാരവാഹികളും ദേവാലയാങ്കണത്തിൽ ജപമാല ചൊല്ലി തങ്ങളുടെ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി.
ഫ്രോണ്ടിയർ ഓഫ് മലയാളി അസോസിയേഷൻ പ്രതിഷേധിച്ചു
കോയന്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ കപ്പേളയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം സാമൂഹ്യ വിരുദ്ധർ തകർത്ത സംഭവത്തിൽ ഫ്രോണ്ടിയർ ഓഫ് മലയാളി അസോസിയേഷൻ പ്രതിഷേധിച്ചു.സംഭവം അറിഞ്ഞയുടൻ അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് സി.വി. സണ്ണി ചുങ്കത്ത്, പ്രസിഡന്റ് എം.സി. ജോസഫ്, വൈസ് പ്രസിഡന്റ് ജി.ടി. പട്ടേരി, സെക്രട്ടറി വി.സുരേഷ് ബാബു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
സംഭവത്തിൽ കോയന്പത്തൂരിലെ ക്രൈസ്തവസമൂഹം ആശങ്കയിലാണെന്നും നിലവിൽ കോയന്പത്തൂരിലുള്ള മതസൗഹാർദത്തെ ഹനിക്കുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എഫ്സിഎംഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.
തിരുസ്വരൂപം തകർത്ത സംഭവം: ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി രാമനാഥപുരം രൂപത
01:49 AM Jan 26, 2022 | Deepika.com