ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.
രാജ്യത്തിന് അകത്തും പുറത്തുമായി കഴിയുന്ന എല്ലാ ഭാരതീയർക്കും രാഷ്ട്രപതി അഭിവാദ്യങ്ങൾ അർപ്പിച്ചു. ഇന്ത്യയുടെ ഒത്തൊരുമയും ഐക്യവുമാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെ കോവിഡ് മഹാമാരി ബാധിച്ചിട്ടുണ്ടെങ്കിലും റിപ്പബ്ലിക് ദിനത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
കോവിഡ് മഹാമാരി മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. രാജ്യത്തിന്റെ ഉയർന്ന ജനസംഖ്യയും വികസ്വരമായ സന്പദ്ഘടന ഉയർത്തുന്ന വെല്ലുവിളികളും കോവിഡിനെ ചെറുക്കുന്നതിന് വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും രാജ്യത്തെ ജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ തികച്ചും അതുല്യമായ സഹകരണമാണ് കാഴ്ചവച്ചത്. രണ്ടു വർഷങ്ങൾക്കു ശേഷവും ലോകജനത കൊറോണ എന്ന മഹാമാരിക്ക് എതിരേ പോരാടുകയാണ്. ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും ലോകരാജ്യങ്ങളുടെ സന്പദ്ഘടന താറുമാറാകുകയും ചെയ്തു. കൊറോണ മഹാമാരിയെ ചെറുക്കുന്നതിന് രാജ്യത്ത് വാക്സിനേഷൻ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തുടർന്നും കോവിഡ് മഹാമാരിയെ പോരാടി തോൽപ്പിക്കുന്നതിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാകുന്ന ഈ വർഷം രാജ്യം ഒരു നാഴികക്കല്ല് പിന്നിടുകയാണ്. ഈ സന്ദർഭം "ആസാദി കാ അമൃത് മഹോത്സവ്’ ആയി രാജ്യം ആഘോഷിക്കുകയാണ്. രാജ്യത്തിനു നാഴികക്കല്ലായ ഈ വർഷത്തെ അനുസ്മരിക്കാൻ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ നമ്മുടെ ജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ ആവേശത്തോടെ പങ്കെടുക്കുന്നു എന്നത് സന്തോഷകരമാണ്.
ഒരേസമയം ഒരു പുരാതന നാഗരികതയും യുവ റിപ്പബ്ലിക്കുമായ ഇന്ത്യ ആഗോള സമൂഹത്തിൽ ഇനിയും ഉയരങ്ങളിൽ എത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ വൈവിധ്യത്തിന് ലോകാംഗീകാരം: രാഷ്ട്രപതി
01:49 AM Jan 26, 2022 | Deepika.com