ന്യൂഡൽഹി: ഉത്തർപ്രദേശിലെ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവായ ആർ.പി.എൻ. സിംഗ് ബിജെപിയിൽ ചേർന്നു. മൂന്നു പ്രാവശ്യം എംഎൽഎ ആയ സിംഗിന്റെ ശക്തികേന്ദ്രമായ പദ്രൗന മണ്ഡലത്തിൽനിന്നു തന്നെയാകും ഇത്തവണയും മത്സരിക്കുക എന്നും വിവരങ്ങളുണ്ട്. 32 വർഷമായി കോണ്‍ഗ്രസിൽ പ്രവർത്തിക്കുന്ന സിംഗ് ഇപ്പോൾ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രവർത്തന ശൈലി മാറിയതായും നിലവിൽ രാജ്യത്തെ ജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്നത് ബിജെപി മാത്രമാണെന്നും ആരോപിച്ചു.
മുൻ കോണ്‍ഗ്രസ് നേതാവും നിലവിൽ യോഗി സർക്കാരിന്റെ മന്ത്രിയുമായ ജിതിൻ പ്രാസാദയ്ക്ക് ശേഷം കോണ്‍ഗ്രസിൽനിന്നു രാജിവച്ചു പോകുന്ന കിഴക്കൻ യുപിയിലെ പിന്നാക്ക സമുദായ നേതാവ് കൂടിയാണ് ആർ.പി.എൻ. സിംഗ്.
യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാർട്ടി പ്രഖ്യാപിച്ച താര പ്രചാരകരിൽ അംഗമായിരുന്ന സിംഗ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അവഗണിക്കപ്പെട്ടതായി പരാതിപ്പെട്ടു. യുപിയിലെ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളിയെ നേരിടാൻ ഭീരുക്കൾക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ബിജെപിയിൽനിന്നു രാജിവച്ച് സമാജ്വാദി പാർട്ടിയിൽ ചേർന്ന ബിജെപി നേതാവ് സ്വാമി പ്രസാദ് മൗര്യയ്ക്ക് എതിരെയാകും ആർ.പി.എൻ. സിംഗ് മത്സരിക്കുക എന്നും സൂചനകളുണ്ട്.
ആർ.പി.എൻ. സിംഗ് ബിജെപിയിൽ
01:49 AM Jan 26, 2022 | Deepika.com