ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയെ ചൊല്ലിയും വർഗീയധ്രുവീകരണത്തിനു ശ്രമം. സമാജ്വാദി പാർട്ടി സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്താത്തതിനു പിന്നിൽ വർഗീയതയാണെന്നു ബിജെപിയും 2014നു ശേഷം ആദ്യമായാണ് ഒരു മുസ്ലിം സ്ഥാനാർഥി ബിജെപി പട്ടികയിൽ ഇടം പിടിച്ചതെന്നു എസ്പിയും കുറ്റപ്പെടുത്തി.
എസ്പി സ്ഥാനാർഥി പട്ടിക എന്തുകൊണ്ടാണു പരസ്യപ്പെടുത്താത്തതെന്നും എന്തിനെയാണു ഭയപ്പെടുന്നതെന്നും യുപി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ ഇന്നലെ ട്വിറ്ററിലൂടെ ചോദിച്ചു. ഈ ചോദ്യം തന്നെ ഹിന്ദുത്വ വോട്ടുകളുടെ ധ്രൂവീകരണം ലക്ഷ്യമിട്ടാണെന്നു എസ്പി തിരിച്ചടിച്ചു. ബിജെപി പട്ടികയിൽ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയതെന്താണെന്ന് ആദ്യം വിശദീകരിക്കട്ടെയെന്നും എസ്പി നേതാക്കൾ പ്രതികരിച്ചു. കർഷകരോഷവും വികസനമില്ലായ്മയും അടക്കം ബിജെപി പ്രതിരോധത്തിലാണെന്നതിനു തെളിവാണു വർഗീയ ധ്രൂവീകരണത്തിനുള്ള ശ്രമമെന്നും എസ്പി ആരോപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ ഒരാഴ്ചയിലെ ട്വീറ്റുകളിൽ മാത്രം ആറു തവണ കലാപങ്ങളെക്കുറിച്ചു പരാമർശിച്ചതു ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിനാണെന്നാണു പ്രതിപക്ഷ ആരോപണം. എസ്പിയുടെ സ്ഥാനാർഥി പട്ടിക പരസ്യപ്പെടുത്തിയാൽ അതിലെ മുസ്ലിം സ്ഥാനാർഥികളുടെ പേരുപറഞ്ഞ് കൂടുതൽ ധ്രൂവീകരണത്തിനു ബിജെപി ശ്രമിക്കുമെന്നും എസ്പി ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടവോട്ടെടുപ്പു നടക്കുന്ന പശ്ചിമ യുപിയിലെ 58 സീറ്റുകളിൽ എസ്പി- ആർഎൽഡി സഖ്യം 13 മുസ്ലിംകളെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 13ന് 29 സ്ഥാനാർഥികളുടെ ലിസ്റ്റ് എസ്പി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു ശേഷം സ്ഥാനാർഥികളെയും പ്രാദേശികപാർട്ടി നേതാക്കളെയും നേരിട്ട് വിവരം അറിയിക്കുകയാണ് എസ്പി ചെയ്യുന്നത്. മറയ്ക്കാനൊന്നും ഇല്ലെന്നും പരാജയഭീതിയിലാണു ബിജെപിയെന്നും അലിഗഡിലെ കൊയിൽ മണ്ഡലത്തിലെ സ്ഥാനാർഥി അജ്ജു ഇഷാഖ് പറഞ്ഞു. സമാജ്വാദി പാർട്ടിയുടെ സ്ഥാനാർഥി പട്ടിക ബിജെപിക്കു നൽകേണ്ട കാര്യമില്ലെന്നും ധ്രൂവീകരണത്തിനുള്ള ബിജെപി ശ്രമത്തിൽ പേടിയില്ലെന്നും എസ്പി ഹാപൂർ ജില്ലാ പ്രസിഡന്റ് ദേവേന്ദ്ര ജാക്കഡ് പറഞ്ഞു.
യുപിയിൽ സ്ഥാനാർഥി പട്ടികയുടെ പേരിലും വർഗീയതയ്ക്കു ശ്രമം
02:07 AM Jan 25, 2022 | Deepika.com