ന്യൂഡൽഹി: അരുണാചൽ പ്രദേശിൽനിന്നു കാണാതായ കുട്ടിയെ തങ്ങളുടെ നിയന്ത്രണമേഖലയിൽ കണ്ടെത്തിയെന്നു ചൈനീസ് സൈന്യം. ഇക്കാര്യം ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഇന്ത്യൻ സൈന്യത്തെ അറിയിച്ചു. കുട്ടിയെ ഉടൻ വിട്ടുനൽകാൻ ചൈനീസ് സൈന്യം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഈ മാസം പതിനെട്ടിന് അരുണാചൽ പ്രദേശിലെ അപ്പർ സിയാംഗ് ജില്ലാ അതിർത്തിയിൽനിന്ന് 17 വയസുകാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്നു പാർലമെന്റ് അംഗമായ തപിർ ഗാവോ ആരോപിച്ചിരുന്നു. പിന്നാലെ കുട്ടിയെ കണ്ടെത്താൻ ഇന്ത്യ ചൈനീസ് സൈന്യത്തിന്റെ സഹായമഭ്യർഥിച്ചു. തുടർന്നാണു ചൈനയുടെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായത്.
കാണാതായ മിറാം താരോണ് തന്നെയാണൊ തങ്ങളുടെ പക്കലുള്ളതെന്നു ചൈനീസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, താരോണ് തന്നെയാണ് ചൈനീസ് സൈന്യത്തിന്റെ കൈവശമുള്ളതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചതായി തപിർ ഗാവോ പറഞ്ഞു. അപ്പർ സിയാംഗിലെ സിഡോ ഗ്രാമത്തിൽനിന്നാണു താരോണിനെയും സുഹൃത്ത് ജോണി യായിംഗിനെയും കാണാതായത്. നിയന്ത്രണരേഖയ്ക്കടുത്തു കുറ്റിക്കാടുകളിൽ വേട്ടയാടാൻ പോയതായിരുന്നു ഇരുവരും. തിരിച്ചെത്തിയ ജോണിയാണു തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് അധികൃതർക്കു വിവരം നൽകിയത്.
അരുണാചലിൽ കാണാതായ കുട്ടിയെ ചൈനീസ് സൈന്യം കണ്ടെത്തി
01:51 AM Jan 24, 2022 | Deepika.com