ഡെറാഡൂൺ: കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയവർക്കു മുൻഗണന നല്കി ഉത്തരാഖണ്ഡിലെ ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക. ഇതിനെതിരേ പരന്പരാഗത ബിജെപിക്കാർ രംഗത്തുവന്നു. 2016ൽ ഹരീഷ് റാവത്തിനെതിരേ വിമതനീക്കം നടത്തിയവർ മാത്രമല്ല, ഈയിടെ കോൺഗ്രസിൽനിന്ന് പാർട്ടിയിലെത്തിയവർക്കും ബിജെപി സീറ്റ് നല്കി. വ്യാഴാഴ്ച 59 പേരുടെ സ്ഥാനാർഥിപ്പട്ടികയാണു ബിജെപി പുറത്തിറക്കിയത്.
സ്ഥാനാർഥിപ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുന്പ് ബിജെപിയിലെത്തിയ ദുർഗേശ്വർ ലാൽ, ഏതാനും ദിവസം മുന്പ് പാർട്ടിയിലെത്തിയ മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സരിത ആര്യ തുടങ്ങിയവർ സ്ഥാനാർഥികളായി. ദുർഗേശ്വർ പുരോലയിലും സരിത ആര്യ നൈനിറ്റാളിലും മത്സരിക്കും. 2016ൽ കോൺഗ്രസിൽ കലാപമുയർത്തി ബിജെപിയിൽ ചേർന്ന മിക്കവർക്കും 2017ൽ ബിജെപി മന്ത്രിസ്ഥാനം നല്കിയിരുന്നു. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ സത്പാൽ മഹാരാജ്, സുബോധ്, ഉണിയാൽ, പ്രദീപ് ബത്ര, ഉമേഷ് ശർമ, രേഖ ആര്യ എന്നിവരും സ്ഥാനാർഥിപ്പട്ടികയിലുണ്ട്. 2016ൽ ബിജെപിയിലെത്തിയ വിമത കോൺഗ്രസ് എംഎൽഎ പ്രണവ് സിംഗ് ചാന്പ്യന് ഇത്തവണ ബിജെപി സീറ്റ് നല്കിയില്ല. പ്രതിച്ഛായ മോശമായതാണു കാരണം. എന്നാൽ പ്രണവിന്റെ ഭാര്യ കൺവറാണി ദേവ്യാനിക്കു ബിജെപി സീറ്റ് നല്കി.
കോൺഗ്രസിൽനിന്നു കൂറുമാറിയെത്തുന്നവർക്കു മുന്തിയ പരിണഗന നല്കുന്നതിൽ ബിജെപിയിൽ അസ്വസ്ഥത പ്രകടമാണ്. ഈ നീക്കം ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നു ബിജെപി ജനറൽ സെക്രട്ടറി ബൽബീർ സിംഗ് ഗുനിയാൽ പഞ്ഞു. തരാലി എംഎൽഎ മുന്നി ദേവി ഷായും ദ്വാരാഘട്ട് എംഎൽഎ മഹേഷ് നേഗിയും സിറ്റിംഗ് സീറ്റ് നഷ്ടമായ ബിജെപി നേതാക്കളാണ്. ഭർത്താവ് മഗൻ ലാൽ ഷായുടെ നിര്യാണത്തെത്തുടർന്ന് 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചയാളാണു മുന്നി ദേവി. 2018ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഭോപ്പാൽ രാം താമ്ത തരാലി സീറ്റ് കൈക്കലാക്കി. നരേന്ദ്ര നഗർ സീറ്റ് മോഹിച്ചിരുന്ന ബിജെപി നേതാവാണ് ഓം ഗോപാൽ റാവത്ത്. എന്നാൽ കോൺഗ്രസിൽനിന്നെത്തിയ സുബോധ് ഉണിയാലിനു ബിജെപി വീണ്ടും സീറ്റ് നല്കി. കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണ് ഓം ഗോപാൽ റാവത്ത്.
ധനൗൽതി സീറ്റിനായി ശ്രമിച്ചിരുന്ന മുൻ എംഎൽഎ മഹാവീർ രാൻഗദ് സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഘൻസാലി സീറ്റ് നോട്ടമിട്ടെങ്കിലും കിട്ടാതായതോടെ പ്രമുഖ ബിജെപി നേതാവ് ദർശൻ ലാൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. ടിക്ക മയിഖുരി, മനോജ് ഷാ എന്നിവരും ബിജെപിക്കെതിരേ രംഗത്തുണ്ട്. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്.
സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള 11 സീറ്റുകളിലാണ് ബിജെപിയിലെ സീറ്റ്മോഹികളുടെ നോട്ടം. ആ സീറ്റുകളിലും ഭൂരിഭാഗം കൂറുമാറിയെത്തിയവർ കൊണ്ടുപോയാൽ ബിജെപിയിലെ കലാപം രൂക്ഷമാകും.
ഉത്തരാഖണ്ഡിൽ മുൻ കോൺഗ്രസുകാർക്കു മുൻഗണന; ബിജെപിയിൽ കലാപം
01:32 AM Jan 24, 2022 | Deepika.com