ഡെറാഡൂൺ: മുതിർന്ന നേതാക്കളായ ഹരക് സിംഗ് റാവത്തും യശ്പാൽ ആര്യയും കോൺഗ്രസിലേക്കു തിരികെയെത്തിയത് പാർട്ടിക്കു മുതൽക്കൂട്ടാകും. ഗഡ്വാൾ മേഖലയിലെ പ്രബലനേതാവാണ് ഹരക് സിംഗ് റാവത്ത്. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചശേഷം നാലു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഹരക് സിംഗ് റാവത്ത് നാലിലും വിജയിച്ചു.
അവിഭക്ത ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഇദ്ദേഹം മന്ത്രിയായിരുന്നിട്ടുണ്ട്. 2016ൽ ഹരീഷ് റാവത്തിനെതിരേ കോൺഗ്രസിൽ കലാപം നടത്തിയ എംഎൽഎമാരിലൊരാളായിരുന്നു ഹരക് സിംഗ്. പിന്നീട് ബിജെപിയിൽ ചേർന്ന ഹരക് സിംഗ് മന്ത്രിയായി. മരുമകൾക്ക് സീറ്റ് ആവശ്യപ്പെട്ടതോടെ ബിജെപിയിൽ അനഭിമതനായി. കഴിഞ്ഞദിവസം ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നും ബിജെപിയിൽനിന്നും പുറത്താക്കി.
കഴിഞ്ഞ ഒക്ടോബറിൽ മുതിർന്ന ദളിത് നേതാവ് യശ്പാൽ ആര്യ കോൺഗ്രസിൽ തിരികെയെത്തിയിരുന്നു. കുമയൂൺ മേഖലയിലെ പ്രമുഖ നേതാവായ ആര്യയുടെ വരവ് പാർട്ടിക്ക് ഏറെ ഗുണം ചെയ്യും.
നിയമസഭാ സ്പീക്കർ, പിസിസി അധ്യക്ഷൻ, വിജയ് ബഹുഗുണ, ഹരീഷ് റാവത്ത് സർക്കാരുകളിൽ മന്ത്രി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 12 പട്ടികജാതി സംവരണ സീറ്റുകളിലും സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാവാണ് യശ്പാൽ ആര്യ. ഇദ്ദേഹത്തിന്റെ മകനും എംഎൽഎയുമായ സഞ്ജീവ് ആര്യയും ഒക്ടോബറിൽ കോൺഗ്രസിൽ ചേർന്നിരുന്നു. 2017ൽ ബജ്പുർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ 54,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യശ്പാൽ ആര്യ വിജയിച്ചത്.
ഹരക് സിംഗ് റാവത്തും ആര്യയും തിരികെയെത്തിയത് കോൺഗ്രസിനു കരുത്താകും
01:32 AM Jan 24, 2022 | Deepika.com