മുംബൈ: സെൻട്രൽ മുംബൈയിലെ ബഹുനില ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ വൻ അഗ്നിബാധയിൽ ആറു പേർക്കു ദാരുണാന്ത്യം. 23 പേർക്കു പരിക്കേറ്റു. ഇവർ നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ശ്വാസതടസം ഉൾപ്പെടെ ബുദ്ധിമുട്ടുകളാണ് പലർക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
സെൻട്രൽ മുംബൈയിലെ താർദിയോയിൽ പത്തൊന്പതു നിലകളുള്ള ബഹുനില മന്ദിരത്തിന്റെ മുകൾഭാഗത്ത് ശനിയാഴ്ച പുലർച്ചെ ഏഴുമണിയോടെയാണ് അത്യാഹിതം. ഭാട്ടിയ ആശുപത്രിക്ക് എതിർവശത്തുള്ള കെട്ടിടത്തിലാണ് അപകടം. ഭൂരിഭാഗം ആളുകളും അപകടസമയത്ത് ഉറക്കത്തിലായിരുന്നുവെന്നാണു മുനിസിപ്പൽ കോർപറേഷൻ അധികൃതർ നൽകുന്ന വിശദീകരണം.
ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. പുകപടലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയായിരുന്നു.
ഫ്ളാറ്റിൽനിന്നു രക്ഷപ്പെടുത്തിയർക്കു പ്രാഥമിക ചികിത്സ നൽകാൻ സമീപത്ത് മൂന്ന് സ്വകാര്യാശുപത്രികൾ വിസമ്മതിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. മുൻകൂറായി പണം അടയ്ക്കണമെന്നും കോവിഡ് രോഗിയല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതുൾപ്പെടെ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ ഓരോ നിലയിലും ആറു ഫ്ളാറ്റുകൾ വീതമാണുണ്ടായിരുന്നത്.
ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരണമടഞ്ഞവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതവും സഹായധനം നൽകുമെന്നു അറിയിച്ചു.
മുംബൈയിൽ ഫ്ളാറ്റിൽ തീപിടിത്തം: ആറു പേർക്കു ദാരുണാന്ത്യം
01:28 AM Jan 23, 2022 | Deepika.com