ന്യൂഡൽഹി: പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് മുഖ്യമന്ത്രി ചരണ്ജിത് സിംഗ് ചന്നി പരാജയപ്പെടുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാൾ.
മുഖ്യമന്ത്രിയുടെ സഹോദരി പുത്രൻ ഭൂപീന്ദർ സിംഗിന്റെ പക്കൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പത്തു കോടി രൂപ പിടിച്ചെടുത്ത സംഭവത്തെ തുടർന്ന് കോണ്ഗ്രസ് മുഖ്യമന്ത്രിക്കു നേരെയുള്ള ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങളുടെ തുടർച്ചയായാണ് കേജരിവാളിന്റെ പ്രസ്താവന.
കഴിഞ്ഞ 15 വർഷമായി ചന്നി ജയിച്ചു വരുന്ന മണ്ഡലമായ ചംകോർ സാഹിബിൽ ഇക്കുറി കോണ്ഗ്രസ് പരാജയപ്പെടുമെന്ന് ആം ആദ്മി പാർട്ടിയുടെ സർവേ വ്യക്തമാക്കുന്നു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നോട്ടുകെട്ടുകൾ എണ്ണുന്നത് കണ്ട് ജനങ്ങൾ അന്പരന്നിരിക്കുകയാണ്. ചന്നി ഒരു സാധാരണക്കാരനല്ല, സത്യസന്ധത ഇല്ലാത്ത നേതാവാണെന്നും കേജരിവാൾ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണൽ മാഫിയയുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരി പുത്രൻ ഭൂപീന്ദർ സിംഗിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.
എന്നാൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി തന്നെ സമ്മർദത്തിൽ ആക്കുന്നത്തിനുള്ള ശ്രമമാണ് എൻഫോഴ്സ്മെന്റ് പരിശോധനയെന്നും തന്റെ വീട്ടിൽ നിന്നും പണം കണ്ടെടുത്തിട്ടില്ലെന്നും തന്റെ പേരിൽ മരുമകനെ പീഡിപ്പിക്കുകയാണെന്നും ചന്നി പറഞ്ഞു.
ക്യാപ്റ്റൻ അമരീന്ദർ സിംഗിനെയും പ്രകാശ് സിംഗ് ബാദലിനെയും പോലുള്ളവരാണ് റെയ്ഡിന്റെ പിന്നിലെന്നും തന്നെ പോലെ ലളിതമായ ചുറ്റുപാടുകളിൽ നിന്നുമുള്ള മുഖ്യമന്ത്രിയെ ഇവർക്കു അംഗീകരിക്കാൻ ആകില്ലെന്നും ചന്നി പറഞ്ഞു.
പഞ്ചാബിൽ കോണ്ഗ്രസ് മുഖ്യമന്ത്രി പരാജയപ്പെടുമെന്ന് കേജരിവാൾ
01:33 AM Jan 22, 2022 | Deepika.com