ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരേ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. യോഗിക്കെതിരേ ആദ്യം പോരാട്ടം പ്രഖ്യാപിക്കുന്നത് ആസാദാണ്.
എംഎൽഎ ആയി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന യോഗിയുടെ ഗൊരഖ്പൂരിലെ മുഖ്യ എതിരാളി സമാജ് വാദി പാർട്ടി സ്ഥാനാർഥി ആയിരിക്കും. അവർ ഈ മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഭീം ആർമിക്കോ ചന്ദ്രശേഖർ ആസാദിനോ ഒട്ടും സ്വാധീനമില്ലാത്ത മണ്ഡലമാണ് യോഗിക്കു ശക്തമായ പിൻതുണയുള്ള ഗൊരഖ്പൂർ. 1989 മുതൽ ഇവിടെ ബിജെപി സ്ഥിരമായി മത്സരിച്ചു ജയിക്കുന്ന സീറ്റുമാണ്. 2017ൽ മാത്രം ഹിന്ദു മഹാസഭയുടെ സ്ഥാനാർഥി ഇവിടെ നിന്നു വിജയിച്ചിരുന്നു.
സമാജ് വാദി പാർട്ടിയുമായി ചന്ദ്രശേഖർ ആസാദ് നടത്തിയ സീറ്റ് ധാരണ ചർച്ച പരാജയപ്പെട്ടിരുന്നു. പിന്നീട് അഖിലേഷിന് ദളിതരെ ആവശ്യമില്ലെന്ന് പറഞ്ഞാണ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയുമായി മത്സരത്തിനിറങ്ങിയത്.
2017ൽ യുപിയിലെ സഹാരൻപൂരിൽ ഉയർന്ന ജാതിയിൽ പെട്ടവരും ദളിതരും തമ്മിൽ സംഘർഷം ഉണ്ടായപ്പോഴാണ് ചന്ദ്രശേഖർ ആസാദും ഭീം ആർമിയും രംഗത്തെത്തുന്നത്. പിന്നീട് ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ആസാദ് 16 മാസത്തിനു ശേഷമാണ് മോചിതനായത്. പൗരത്വ നിയമവിരുദ്ധ സമരത്തിൽ പങ്കെടുത്ത് വീണ്ടും ജയിലിൽ ആയിരുന്നു.
യോഗിക്കെതിരേ ചന്ദ്രശേഖർ ആസാദ് മത്സരിക്കും
12:40 AM Jan 21, 2022 | Deepika.com