ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ 107 പേരിൽ 25 പേരും ക്രിമിനൽ കേസ് പ്രതികൾ. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇതിൽ പ്രമുഖൻ. നേതാക്കൾക്കെതിരേയുള്ളത് രാഷ്ട്രീയ വിരോധം വച്ചു കെട്ടിച്ചമച്ച കേസുകളാണെന്നാണ് ബിജെപിയുടെ ന്യായീകരണം.
കേശവ് പ്രസാദ് മൗര്യയുടെ പേരിൽ നാല് ക്രിമിനൽ കേസുകളാണുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടം അനുസരിച്ച് ക്രിമിനൽ കേസുള്ള ഒരാൾക്ക് സീറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് ഓരോ പാർട്ടിയും വിശദീകരിക്കണം.
സിറ്റിംഗ് എംഎൽഎയും ഉപമുഖ്യമന്ത്രിയുമായ മൗര്യ മുൻ എംപിയും പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനുമാണ്. തന്റെ മണ്ഡലത്തിന് പുറമേ സംസ്ഥാനത്തുടനീളം സ്വീകാര്യനായ നേതാവാണ്. മാത്രമല്ല, മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയാണെന്നുമാണ് ബിജെപി നൽകുന്ന വിശദീകരണം.
നിലവിലെ മന്ത്രി സുരേഷ് റാണയുടെ പേരിൽ മൂന്നു ക്രിമിനൽ കേസുകളുണ്ട്. ഫത്തേപുർ സിക്രിയിലെ സ്ഥാനാർഥി ബാബു ലാലിന്റെ പേരിൽ ഏഴു ക്രിമിനൽ കേസുകളാണുള്ളത്. ബുധാനയിലെ സ്ഥാനാർഥി ഉമേഷ് മല്ലിക്, മുസാഫർനഗറിലെ സ്ഥാനാർഥി കപിൽ ദേവ് അഗർവാൾ, മീററ്റിലെ സ്ഥാനാർഥി അമിത് അഗർവാൾ എന്നിവരുടെ പേരിൽ ആറ് ക്രിമിനൽ കേസുകൾ വീതമാണുള്ളത്.
യുപി: ബിജെപി ആദ്യപട്ടികയിൽ 25 ക്രിമിനൽ കേസ് പ്രതികൾ
01:20 AM Jan 19, 2022 | Deepika.com