ന്യൂഡൽഹി: പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ മാർച്ചിൽ വിതരണം ആരംഭിക്കും.
ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷൻ ചെയർമാൻ ഡോ. എൻ. കെ. അറോറ പറഞ്ഞു.
15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ നിലവിൽ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ 3.31 കോടി കുട്ടികൾക്ക് ആദ്യഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഇത് ഏതാണ്ട് 45 ശതമാനം വരും.
ഈ മാസം അവസാനത്തോടെ 15 നും 18 നും ഇടയിൽ പ്രായമുള്ള 7.4 കോടി കൗമാരക്കാർക്കും ആദ്യഡോസ് വാക്സിൻ നൽകി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി ആദ്യവാരത്തോടെ രണ്ടാം ഡോസ് വാക്സിനേഷൻ തുടങ്ങാനാണ് ആലോചന. ഇത് ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കും.
തുടർന്ന് 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനാണ് പദ്ധതിയിടുന്നതെന്ന് ഡോ. അറോറ വ്യക്തമാക്കി. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആണ് നിലവിൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകിവരുന്നത്.
കുട്ടികൾക്കു വാക്സിൻ മാർച്ചിൽ
01:27 AM Jan 18, 2022 | Deepika.com