ന്യൂഡൽഹി: ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തെ ലോകത്തിനു പരിചയപ്പെടുത്തിയ വിഖ്യാത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ്(83) അന്തരിച്ചു. ഡൽഹിയിലെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സ്വന്തം ജീവിതം കഥക് എന്ന കലാരൂപത്തിനായി ഉഴിഞ്ഞുവച്ച കലാകാരനായിരുന്നു ബിർജു മഹാരാജ്.
ഞായറാഴ്ച രാത്രി അത്താഴത്തിനുശേഷം കുടുംബാംഗങ്ങളുമായി "അന്താക്ഷരി' കളിക്കുന്നിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തിനു ഡയാലിസിസ് നടത്തിവരികയായിരുന്നു.
ഫെബ്രുവരി നാലിന് ബിർജു മഹാരാജിന് 84 വയസ് പൂർത്തിയാകുമായിരുന്നു. പദ്മവിഭൂഷൺ, പദ്മഭൂഷൺ ബഹുമതികൾ നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.
1938ൽ യുപിയിലെ ലക്നോവിലാണ് ബ്രിജ്മോഹൻ നാഥ് മിശ്ര എന്ന ബിർജു മഹാരാജിന്റെ ജനനം. ഇന്ത്യയിലും വിദേശത്തും ധാരാളം നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഗായകനും വാദ്യോപകരണ വിദഗ്ധനുമായിരുന്നു അദ്ദേഹം. പണ്ഡിറ്റ്ജി എന്നും മഹാരാജ്ജി എന്നുമായിരുന്നു ബിർജു മഹാരാജ് അറിയപ്പെട്ടിരുന്നത്.
കഥക് നർത്തകരുടെ കുടുംബത്തിലാണ് ജനനം. പ്രശസ്ത കഥക് നർത്തകനായ ജഗന്നാഥ് മഹാരാജിന്റെ മകനായി ജനിച്ച ബിർജു ഏഴാം വയസിൽത്തന്നെ നൃത്തം അവതരിപ്പിച്ചുതുടങ്ങി. പിതാവും അമ്മാവന്മാരായ ശംഭു മഹാരാജും ലച്ചു മഹാരാജുമായിരുന്നു ഗുരുക്കന്മാർ.
"ദേവദാസ്’ എന്ന സിനിമയിൽ മാധുരി ദീക്ഷിതിനും "ബാജുറാവു മസ്താനി'യിൽ ദീപിക പദുക്കോണിനും ബിർജു മഹാരാജ് പരിശീലനം നല്കിയിട്ടുണ്ട്. ദേവദാസ്, ബാജിറാവു മസ്താനി, വിശ്വരൂപം, ഗദർ, ജാനിസർ, ദേഥ് ഇഷ്ഖിയ എന്നിവയാണു ബിർജു മഹാരാജ് നൃത്തസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ. വിശ്വരൂപം സിനിമയിലെ നൃത്തസംവിധാനത്തിന് ഇദ്ദേഹത്തിനു ദേശീയ അവാർഡ് അവാർഡ് ലഭിച്ചിട്ടുണ്ട്.
ബാജിറാവു മസ്താനിക്് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ,രാജീവ്ഗാന്ധി പീസ് അവാർഡ്, നൃത്യ വിലാസ് എന്നിവയും ലഭിച്ചു. ബ്രിജ്ശ്യാം എന്ന തൂലികാനാമത്തിൽ കവിതയും രചിച്ചിരുന്നു.
ബിർജു മഹാരാജിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ആഗോളതലത്തിൽ കഥകിനെ ജനകീയമാക്കുന്നതിൽ നിസ്തുല സംഭാവന നല്കിയ വ്യക്തിയാണ് പണ്ഡിറ്റ് ബിർജു മഹാരാജ് എന്നു രാഷ്ട്രപതി അനുസ്മരിച്ചു.
വിഖ്യാത കഥക് നർത്തകൻ ബിർജു മഹാരാജ് അന്തരിച്ചു
01:19 AM Jan 18, 2022 | Deepika.com