ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20-ലേക്കു നീട്ടി. നേരത്തെ ഫെബ്രുവരി 14നാണു വോട്ടെടുപ്പു നിശ്ചയിച്ചിരുന്നത്.
ഗുരു രവിദാസ് ജയന്തി പ്രമാണിച്ചു പോളിംഗ് ആറു ദിവസമെങ്കിലും നീട്ടിവയ്ക്കണമെന്നു പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും പ്രമുഖ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ഡൽഹിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ യോഗമാണ് ഇതു പരിഗണിച്ച് വോട്ടെടുപ്പ് ആറു ദിവസത്തേക്കു നീട്ടിയത്.
തെരഞ്ഞെടുപ്പിനായുള്ള മറ്റു നടപടിക്രമങ്ങളിലും പുതുക്കിയ തീയതിയനുസരിച്ചു മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു വിജ്ഞാപനം ഈ മാസം 25നാകും പുറപ്പെടുവിക്കുക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നിനാണ്.
രണ്ടിനു പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കും. നാലാം തീയതിയാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മാർച്ച് 10ന് വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല.
വോട്ടെടുപ്പു നീട്ടിയതിനെ കോണ്‍ഗ്രസ്, ബിജെപി, അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് തുടങ്ങിയ പാർട്ടികൾ സ്വാഗതം ചെയ്തു.
ജോർജ് കള്ളിവയലിൽ
പഞ്ചാബ് പോളിംഗ് മാറ്റി; വോട്ടെടുപ്പ് ഫെബ്രുവരി 20ന്
01:19 AM Jan 18, 2022 | Deepika.com