ന്യൂഡൽഹി: പഞ്ചാബിൽ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യപനവുമായി മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നിയുടെ സഹോദരൻ. മുഖ്യമന്ത്രിയുടെ ഇളയ സഹോദരൻ മനോഹർ സിംഗ് ആണ് ബാസി പത്താന മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു കുടുംബത്തിന് ഒരു സീറ്റ് മാത്രം എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് മനോഹർ സിംഗിന് കോണ്‍ഗ്രസ് സീറ്റ് നൽകാതിരുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സ്വദേശം കൂടിയാണ് ബാസി പത്താന മണ്ഡലം. സഹോദരന്റെ നീക്കത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച 86 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ബാസി പത്താന മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ ആയ ജിപി ഗുർപ്രീത് സിംഗ് തന്നെയാണ് മത്സരിക്കുന്നത്. ഗുർപ്രീത് സിംഗിന് സീറ്റ് നൽകിയതിൽ തുടക്കം മുതൽ തന്നെ മനോഹർ സിംഗ് കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. മണ്ഡലത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണ് ഇതെന്നാണ് മനോഹർ സിംഗിന്റെ ആരോപണം. മണ്ഡലത്തിലെ പല പ്രമുഖരും തന്നോട് സ്വതന്ത്രനായി മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇനി പിന്നോട്ടു പോകുന്ന പ്രശ്നമില്ലെന്നും ഉറപ്പായും തെരഞ്ഞെടുപ്പിൽ മത്സരിക്കുക തന്നെ ചെയ്യുമെന്നുമാണ് മനോഹർ സിംഗിന്റെ നിലപാട്. സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎൽഎയെ പരാജയപ്പെടുത്തിയിരിക്കുമെന്നും മനോഹർ സിംഗ് പറഞ്ഞു.
ഖരാർ സിവിൽ ഹോസ്പിറ്റലിൽ സീനിയർ മെഡിക്കൽ ഓഫീസറായിരുന്ന മനോഹർ സിംഗ് കഴിഞ്ഞ ഓഗസ്റ്റിൽ ജോലി രാജി വച്ചിരുന്നു.
പഞ്ചാബിൽ കോണ്‍ഗ്രസിന് തലവേദനയായി ചന്നിയുടെ സഹോദരൻ മത്സരരംഗത്ത്
01:20 AM Jan 17, 2022 | Deepika.com