ന്യൂഡൽഹി: യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം തട്ടകമായ ഗോരഖ്പൂരിൽ മത്സരിക്കും. ഹിന്ദുത്വ വികാരത്തിന്റെ കേന്ദ്രമായ അയോധ്യയിൽനിന്നു യോഗി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ തള്ളിയാണു മുഖ്യമന്ത്രി അടക്കം 107 സ്ഥാനാർഥികളുടെ ആദ്യപട്ടിക ബിജെപി ഇന്നലെ പ്രഖ്യാപിച്ചത്.
ആറാം ഘട്ടം വോട്ടെടുപ്പു നടക്കുന്ന മാർച്ച് മൂന്നിനാണ് ഗോരഖ്പുരിലെ പോളിംഗ്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ്രാജിലെ സിരാതുവിലാണു ജനവിധി തേടുക. സിരാതുവിൽ അടുത്ത മാസം 27ന് വോട്ടെടുപ്പു നടക്കും. ഫെബ്രുവരി പത്തു മുതൽ മാർച്ച് ഏഴു വരെ ഏഴു ഘട്ടങ്ങളിലായാണു യുപിയിലെ തെരഞ്ഞെടുപ്പ്. മാർച്ച് പത്തിന് ഫലപ്രഖ്യാപനമുണ്ടാകും.
യോഗി ആദിത്യനാഥ് 1998 മുതൽ 2017 വരെ അഞ്ചു തവണയും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് ഗോരഖ്പുരിൽനിന്നാണ്. ഗോരഖ്പുർ അർബൻ മണ്ഡലത്തിൽനിന്നാണ് യോഗിയുടെ കന്നി നിയമസഭാ പേരാട്ടം. പല തലത്തിലുള്ള കൂടിയാലോചനക്കു ശേഷമാണു യോഗിയുടേത് അടക്കം സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് യുപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ബിജെപി പ്രഖ്യാപിച്ച ആദ്യപട്ടികയിലെ 60 ശതമാനം സ്ഥാനാർഥികൾ പിന്നാക്ക, പട്ടികജാതി വിഭാഗക്കാരാണ്. 44 പേർ ഒബിസിയും 19 പട്ടികജാതിക്കാരും. എന്നാൽ, വനിതകൾ പത്തു പേർ മാത്രം. സിറ്റിംഗ് എംഎൽഎമാരിൽ 63 പേർക്കു വീണ്ടും സീറ്റ് നല്കിയെങ്കിലും 20 സിറ്റിംഗ് എംഎൽഎമാരെ പാർട്ടി ഒഴിവാക്കി.
യുപി ബിജെപിയിൽനിന്ന് മന്ത്രിമാരും എംഎൽഎമാരും അടക്കം പിന്നാക്ക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് യോഗിയെ ഗോരഖ്പുരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. യുപിയിലെ കാര്യങ്ങളിൽ യോഗിയേക്കാളേറെ തങ്ങളാകും അന്തിമതീരുമാനം എടുക്കുകയെന്ന സന്ദേശമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സ്ഥാനാർഥിനിർണയത്തിലൂടെ വ്യക്തമാക്കിയത്.
പരിഹസിച്ച് അഖിലേഷ്
യോഗി ആദിത്യനാഥിനെ ഗോരഖ്പുരിലേക്കു തിരിച്ചയച്ചതിനെ പരിഹസിച്ച് യുപി മുൻ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവ്.
“യോഗിക്ക് ഘർ വാപ്പസി നൽകിയതു നന്നായി. മാർച്ച് 11 മുതൽ അദ്ദേഹം ഗോരഖ്പുരിൽ തുടരുമെന്നു കരുതാം. തലസ്ഥാനമായ ലക്നൗവിലേക്കു പേകേണ്ടതില്ല. അഭിനന്ദനങ്ങൾ”- ട്വിറ്ററിൽ അഖിലേഷ് കുറിച്ചു.
ജോർജ് കള്ളിവയലിൽ
അയോധ്യ വിട്ടു; യോഗി ഗോരഖ്പൂരിൽ
01:33 AM Jan 16, 2022 | Deepika.com