ന്യൂഡൽഹി: ഒമിക്രോണ്‍ തരംഗത്തിൽ മരിച്ചവരിൽ ഏറിയപങ്കും വാക്സിൻ സ്വീകരിക്കാത്തവരെന്ന് ഡൽഹി ആരോഗ്യവകുപ്പു മന്ത്രി സത്യേന്ദർ ജയിൻ.
ജനുവരി ഒൻപതിനും 12നും ഇടയിൽ മരിച്ച 97 പേരിൽ 70 പേരും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരും 19 പേർ ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവരും എട്ടുപേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരുമായിരുന്നു. പൂർണമായും വാക്സിൻ സ്വീകരിച്ചവരിൽ പലരും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും 18 വയസിനു താഴെ പ്രായമുള്ള ഏഴ് രോഗികൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ആയിരുന്നു.
മരിച്ചവരിൽ 75 ശതമാനത്തിലധികം പേർ ഒരു ഡോസ് വാക്സിൻ പോലും എടുത്തവരായിരുന്നില്ല. ഡൽഹിയിൽ വ്യാഴാഴ്ച 28,867 കോവിഡ് കേസുകളും 31 മരണവും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.21 ശതമാനമായി. കൊറോണ വൈറസ് വ്യാപനം തുടങ്ങിയശേഷം ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കോവിഡ് നിരക്കാണിത്.
ഡൽഹിയിൽ ഇന്നലെ 24,383 കോവിഡ് കേസുകളും 34 മരണവും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിൽ എത്തി. ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
ഡൽഹിയിൽ 13,000ത്തിലധികം ആശുപത്രി കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ വർധന ഉണ്ടാകാത്തത് ആശ്വാസത്തിനു വക നൽകുന്നതായും ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു.
ഡൽഹിയിൽ നിലവിൽ 2369 കോവിഡ് രോഗികൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 628 പേർ തീവ്ര പരിചരണ വിഭാഗത്തിലും 768 പേർ ഓക്സിജൻ സൗകര്യത്തോടെ യും 98 പേർ വെന്റിലേറ്റർ സൗകര്യത്തോടെയുമാണ് ആശുപത്രിയിൽ കഴിയുന്നത്.
ഒമിക്രോണ്‍ തരംഗത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കാത്തവർ
01:53 AM Jan 15, 2022 | Deepika.com