ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയിൽനിന്നുള്ള പിന്നാക്ക വിഭാഗ എംഎൽഎമാരുടെ കൂട്ടരാജി ബിജെപിയുടെ തീവ്ര ഹിന്ദുത്വവാദ രാഷ്ട്രീയത്തിനുള്ള സാധ്യത വർധിപ്പിക്കുകയാണ്.
ഇക്കുറി മത്സരത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ അയോധ്യതന്നെ തെരഞ്ഞെടുത്തത് ബിജെപിയുടെ തെരഞ്ഞെടുപ്പു നയത്തിനു കൂടുതൽ വ്യക്തത നൽകുന്നു.
ദളിത്, മുസ്ലിം വോട്ടുകൾ ഉന്നം വച്ചുകൊണ്ടുള്ള മുഖ്യ പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങളും ജാതി സമവാക്യങ്ങൾക്ക് അപ്പുറം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അനുകൂലമായി നിന്ന സ്ത്രീ വോട്ടർമാരെ ലക്ഷ്യംവച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പദ്ധതികളും ബിജെപിയുടെ തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഇക്കുറി മത്സരിക്കുന്ന 300 മണ്ഡലങ്ങളിൽ 90 സീറ്റും ദളിത് വിഭാഗക്കാർക്ക് നൽകുമെന്നാണ് ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) പ്രഖ്യാപനം. കോണ്‍ഗ്രസ് സ്ഥാനാർഥി പ്പട്ടികയിലെ ആദ്യ 50 സ്ത്രീകളുടെ പേരുകൾ പുറത്തുവിട്ടതിനെത്തുടർന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്ത്രീകൾക്ക് രാഷ്ട്രീയപ്രാതിനിധ്യം നൽകുന്നതിനുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തോട് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പറയുകയുണ്ടായി. ഇതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഎസ്പി നേതാവ് മായാവതി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും സ്ത്രീ വോട്ടർമാരുമായുള്ള സന്പർക്ക പരിപാടികൾക്ക് പദ്ധതിയിട്ടു.
40 ശതമാനം സീറ്റുകൾ വീതം സ്ത്രീകൾക്കും യുവാക്കൾക്കും നൽകുന്നതിനുള്ള കോണ്‍ഗ്രസ് തീരുമാനം മറ്റു രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് പദ്ധതികളെയും സ്വാധീനിച്ചതായി കരുതാം. യുപിയിലെ ആകെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ദളിത് വിഭാഗക്കാരെയും 19 ശതമാനം വരുന്ന മുസ്ലിം വിഭാഗത്തെയും വേണ്ട രീതിയിൽ പ്രതിനിധീകരിക്കാൻ ബിജെപി സ്വീകരിക്കുന്ന നയങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകും.
ഉന്നാവോ പീഡനക്കേസിലെ ഇരയുടെ മാതാവ് ആശാ സിംഗിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് തീരുമാനത്തെ ബിജെപി നേരിടാൻ ഒരുങ്ങുന്നത് ഉന്നാവോയിൽനിന്നുമുള്ള മുൻ ലോക്സഭാംഗവും ബ്രാഹ്മണനേതാവുമായ നിയമമന്ത്രി ബ്രജേഷ് പഥകിന്റെ സഹായത്തോടെ ആണെന്നതും ശ്രദ്ധേയമാണ്.
ബിജെപിയുടെ സ്വപ്നപദ്ധതിയായ രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനത്തിന് ഏതാനും മാസങ്ങൾക്കു ശേഷമാണ് ഹിന്ദു തീർഥാടന കേന്ദ്രമായ കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗ സ്നാന ഘട്ടത്തെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്.
പിന്നാക്ക വിഭാഗ എംഎൽഎമാരുടെ കൂറുമാറ്റം ബിജെപിയിൽ അപ്രതീക്ഷിതമായ പ്രതിസന്ധി തുറന്നിടുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ യാഥാസ്ഥിതിക ഹിന്ദുസമൂഹത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള കൂടുതൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉത്തർപ്രദേശ് സാക്ഷിയാകുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.
രാഹുൽ ഗോപിനാഥ്
യുപിയിൽ എംഎൽഎമാരുടെ കൂട്ടരാജി: ഹിന്ദുത്വത്തെ മുറുകെപ്പിടിച്ച് ബിജെപി
01:53 AM Jan 15, 2022 | Deepika.com