പാറ്റ്ന: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ സമാജ്വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും സ്ഥാനാർഥികളെ കണ്ടെത്തിയതു വ്യത്യസ്ത അളവുകോലുകളിലൂടെ. മണ്ഡലത്തിൽത്തന്നെയുള്ള വിദ്യാസന്പന്നരും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയുമാണ് ആർഎൽഡിക്കു പ്രിയമെങ്കിൽ ജയസാധ്യത ഒന്നുമാത്രമായിരുന്നു സമാജ്വാദി പാർട്ടി അന്വേഷിച്ചത്.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിയും ജയന്ത് ചൗധരിയുടെ ആർഎൽഡിയും ആദ്യഘട്ട തെരഞ്ഞെടുപ്പിനായി 29 സ്ഥാനാർഥികളുടെ പട്ടികയാണു പുറത്തിറക്കിയിരിക്കുന്നത്. പത്ത് പേർ എസ്പിയുടെയും, അവശേഷിച്ചത് ആർഎൽഡിയുടെയും.
ആദ്യഘട്ട തെരഞ്ഞെടുപ്പ് അടുത്തമാസം പത്തിനാണ്. മുസാഫർനഗർ, ഷാംലി, അലിഗഡ്, ആഗ്ര, ഗാസായാബാദ്, മീററ്റ്, ഹാപുർ ജില്ലകളിലെ മണ്ഡലങ്ങളിലാണിവ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മെച്ചപ്പെട്ട പ്രകടനമാണു പുറത്തെടുത്തതെങ്കിലും കർഷകസമരത്തോടെ മോദിവിരുദ്ധവികാരം ശക്തമാണ്.
ജാതിസമവാക്യങ്ങളിലെ മാറ്റവും ഫലം പ്രവചനാതീതമാക്കുന്നു. മികവുമാത്രമാണു കണക്കിലെടുത്തതെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾപോലും സ്ഥാനാർഥിപ്പട്ടികയിലില്ലെന്നും എല്ലാവരും വിദ്യാസന്പന്നരാണെന്നും ആർഎൽഡി വക്താവ് സന്ദീപ് ചൗധരി പറഞ്ഞു.
ജയസാധ്യതയാണ് സ്ഥാനാർഥിനിർണയത്തിൽ കൂടുതലായി പരിഗണിച്ചതെന്നായിരുന്നു എസ്പി വക്താവ് അബ്ബാസ് ഹൈദറിന്റെ വിശദീകരണം.
ജയസാധ്യതയിലൂന്നി എസ്പി; മികവു നോക്കി ആർഎൽഡി
01:53 AM Jan 15, 2022 | Deepika.com