ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ചെലവ് വർധിക്കുമെന്ന് റെയിൽവേ ബോർഡ്. പദ്ധതിച്ചെലവ് പരിഷ്കരിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചു. 2020 മാർച്ച് അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതു മതിയാകില്ല. നിലവിലെ നിരക്കിന്റെ അടിസ്ഥാനത്തിൽ പദ്ധതിച്ചെലവ് പരിഷ്കരിക്കണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു.
യാത്രക്കാരുടെ എണ്ണത്തിൽ യാഥാർഥ്യബോധമില്ല. നിരക്കിനൊപ്പം യാത്രക്കാരുടെ എണ്ണവും കൃത്യമായി കണക്കാക്കിയാൽ മാത്രമേ പദ്ധതി പ്രായോഗികമാകൂ. 79,000 യാത്രക്കാർ എന്നത് പുനഃപരിശോധിക്കണം. വരുമാനത്തിന്റെ കാര്യത്തിലും പുനഃപരിശോധന വേണം. ഇതിലൂടെ ഉണ്ടാകുമെന്നു പറയുന്ന ലാഭത്തിൽ ഒരു യാഥാർഥ്യബോധവും ഇല്ലെന്നും റെയിൽ ബോർഡ് കുറ്റപ്പെടുത്തി.
ഇന്ത്യൻ റെയിൽവേയിൽനിന്ന് കുറച്ചു യാത്രക്കാർ സിൽവർ ലൈനിലേക്കു മാറിയാൽ പദ്ധതി പ്രായോഗികമാകില്ല. ഹൈസ്പീഡിനെ അപേക്ഷിച്ച് സെമി ഹൈസ്പീഡിനുണ്ടായ സാന്പത്തിക ഗുണം വിശദീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. റോ- റോ സർവീസിന്റെ നിർദേശത്തിലും റെയിൽവേ ബോർഡ് സംശയം പ്രകടിപ്പിച്ചു. ഇതിനുള്ള നിർദേശം ഒന്നുകൂടി ഉറപ്പുവരുത്തണം. സിൽവർ ലൈനിലേക്കു യാത്രക്കാർ മാറിയാൽ റെയിൽവേയ്ക്കുണ്ടാകുന്ന വരുമാനനഷ്ടവും വിലയിരുത്തണമെന്നും നിർദേശിച്ചു.
റെയിൽവേ ബോർഡും കെ-റെയിൽ ഉദ്യോഗസ്ഥരും നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പദ്ധതിയുടെ വായ്പാ അടവ് മുടങ്ങിയാൽ തിരിച്ചടവ് ഏറ്റെടുക്കാമെന്ന് കേരളം യോഗത്തിൽ ഉറപ്പുനൽകി. സിൽവർ ലൈനിനു മുൻപ് കെ-റെയിൽ എറ്റെടുത്തിട്ടുളള മറ്റു പദ്ധതികൾ പൂർത്തിയാക്കുമെന്ന് സംസ്ഥാനം ഉറപ്പുനൽകി.
സിൽവർ ലൈൻ: ചെലവു കൂടുമെന്നു റെയിൽവേ ബോർഡ്
01:47 AM Jan 14, 2022 | Deepika.com