ന്യൂഡൽഹി: ഉന്നാവോ പീഡന ക്കേസിലെ ഇരയുടെ അമ്മ അടക്കം 125 സ്ഥാനാർഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെ യുപിയിൽ ബിജെപിയിൽനിന്നു കൊഴിഞ്ഞുപോക്ക് തുടർക്കഥയായി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രി ധരം സിംഗ് സൈനി കൂടി ഇന്നലെ ബിജെപി വിട്ടു. ഇതോടെ മൂന്നു ദിവസത്തിനുള്ളിൽ ഭരണകക്ഷിയായ ബിജെപിയിൽനിന്നു രാജിവച്ച എംഎൽഎമാരുടെ എണ്ണം ഒന്‍പതായി.
യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ സംസ്ഥാന രാഷ്ട്രീയം പതിവിലേറെ ചൂടുപിടിച്ചു. ആയുഷ് മന്ത്രിയും നാകുർ എംഎൽഎയുമായ ധരംസിംഗ് സൈനിക്കു പുറമേ എംഎൽഎമാരായ മുകേഷ് വർമയും വിനയ് ശാക്യയും ഇന്നലെ ബിജെപിയിൽ നിന്നു രാജിവച്ചു. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിംഗ് ചൗഹാനും രാജിവച്ചതിനു പിന്നാലെയാണു കൂടുതൽ എംഎൽഎമാർ ബിജെപി വിട്ടത്. മൂന്നു മന്ത്രിമാരടക്കം ഒന്‍പതു എംഎൽഎമാർ മൂന്നു ദിവസത്തിനിടെ പാർട്ടി വിട്ടതു ഭരണം നിലനിർത്താനുള്ള ബിജെപിയുടെ തന്ത്രങ്ങൾക്കു കനത്ത തിരിച്ചടിയായി.
ദളിത്, പിന്നാക്ക വിഭാഗം നേതാക്കളാണ് രാജിവച്ചവർ. യോഗി സർക്കാരും ബിജെപിയും ദളിത്, പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ചുവെന്ന് രാജിവച്ചവരിൽ പ്രമുഖനും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു. സ്വാമി പ്രസാദിനോടൊപ്പം നാല് എംഎൽഎമാർ ചൊവ്വാഴ്ചയാണു ബിജെപി വിട്ടത്. ബിജെപി വിട്ട ഈ നേതാക്കൾ സമാജ്വാദി പാർട്ടിയിൽ ചേരും. സ്വാമി പ്രസാദിനെയും സഹപ്രവർത്തകരെയും എസ്പി നേതാവ് അഖിലേഷ് യാദവ് ട്വിറ്ററിൽ സ്വാഗതം ചെയ്തു. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാക്കളുടെ രാജി മധ്യ, കിഴക്കൻ യുപിയിൽ ബിജെപിക്കു തിരിച്ചടിയാകും.
യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ പ്രഖ്യാപിച്ച 125 സ്ഥാനാർഥികളിൽ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കു 40 ശതമാനം സീറ്റ് നൽകുമെന്ന വാഗ്ദാനം പ്രിയങ്ക നിറവേറ്റി. ചരിത്രപരമായ നീക്കമാണിതെന്നും യുപിയിൽ പുതിയൊരു രാഷ്ട്രീയം ഉയർന്നുവരുമെന്നും പ്രിയങ്ക പറഞ്ഞു.
ഉന്നാവോ ഇരയുടെ മാതാവ് ആഷ സിംഗ്, ഗോണ്ട് ആദിവാസി പ്രക്ഷോഭം നയിച്ച രാമരാജ് ഗോണ്ട്, ആശാ വർക്കർമാരുടെ ഓണറേറിയം ഉയർത്തുന്നതിനായി പ്രക്ഷോഭം നയിക്കുകയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചതിന് യുപി പോലീസ് മർദിക്കുകയും ചെയ്ത ആശാ പ്രവർത്തക പൂനം പാണ്ഡെ, സിഎഎ വിരുദ്ധ സമരത്തിൽ ജയിലിലായിരുന്ന കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫർ എന്നിവർ കോണ്‍ഗ്രസിന്റെ ആദ്യപട്ടികയിൽ സ്ഥാനാർഥികളാണ്. 125ൽ 50 പേരാണു വനിതകൾ.
ജോർജ് കള്ളിവയലിൽ
യുപി ബിജെപിയിൽ കൂട്ടരാജി
01:47 AM Jan 14, 2022 | Deepika.com