ന്യൂഡൽഹി: യുപി തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽനിന്നും മഥുരയിൽനിന്നും മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നാണ് ബിജെപി നേതാക്കൾ നൽകിയ സൂചന. മുൻപ് ഗോരഖ്പുർ ലോക്സഭാ മണ്ഡലത്തിൽനിന്ന് അഞ്ചു തവണ മത്സരിച്ചിട്ടുള്ള യോഗി ആദിത്യനാഥ് ഇതുവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. നിലവിൽ യുപി ലെജിസ്ലേറ്റീവ് കൗണ്സിൽ അംഗം എന്ന നിലയിലാണ് യോഗി മുഖ്യമന്ത്രിയായത്.
172 സീറ്റുകളിൽ സ്ഥാനാർഥികളുടെ പേരുകളിൽ ധാരണയായെന്ന് ബിജെപി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥിനിർണയ ചർച്ചകൾ നടന്നത്. അന്തിമ സ്ഥാനാർഥിപ്പട്ടിക ഉടൻതന്നെ പുറത്തിറക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളിലും കൂടുതൽ നേടി ബിജെപി ഇത്തവണയും യുപിയിൽ വിജയിക്കുമെന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞത്. 403 സീറ്റുകളുള്ള യുപിയിൽ 312 സീറ്റ് നേടിയാണ് ബിജെപി കഴിഞ്ഞ തവണ വിജയിച്ചത്.
ബിജെപിയുടെ ഡൽഹി ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി വെർച്വൽ ആയാണു പങ്കെടുത്തത്. സ്ഥാനാർഥി ചർച്ചയ്ക്കായി തുടർച്ചയായി 14 മണിക്കൂർ നീണ്ട യോഗത്തിനുശേഷമാണ് ഇന്നലെ മോദിയുടെ അധ്യക്ഷതയിൽ കോർ കമ്മിറ്റി യോഗം ചേർന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സഖ്യകക്ഷികളായ അപ്ന ദൾ, നിഷാദ് പാർട്ടി നേതാക്കളുമായി അമിത്ഷാ ആണ് ചർച്ച നടത്തിയത്.
ബുധനാഴ്ച പകൽ ആരംഭിച്ച യോഗം പിറ്റേന്നു പുലർച്ചെ 1.35നാണ് അവസാനിച്ചത്. അപ്നാദൾ നേതാവ് അനുപ്രിയ പട്ടേലും നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി സഖ്യകക്ഷികളുടെ സീറ്റിൽ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ പതിനൊന്നു സീറ്റുകളിൽ മത്സരിച്ച അപ്നാ ദൾ പത്തു സീറ്റുകളിൽ മത്സരിക്കും. നിഷാദ് പാർട്ടിക്ക് കഴിഞ്ഞ തവണ മത്സരിച്ച് എട്ടു സീറ്റുകൾ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നേക്കും.
സെബി മാത്യു
യോഗി അയോധ്യയിലും മഥുരയിലും മത്സരിക്കും
01:47 AM Jan 14, 2022 | Deepika.com