ബിജെപി സർക്കാരിൽനിന്നു ദളിതർക്കും ഒബിസി വിഭാഗക്കാർക്കും നീതി ലഭിച്ചില്ലെന്നു ദാരാ സിംഗ് ചൗഹാൻ കുറ്റപ്പെടുത്തി. മാവു ജില്ലയിലെ മധുബൻ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. 15-ാം ലോക്സഭയിലേക്കു ബിഎസ്പി ടിക്കറ്റിൽ ചൗഹാൻ വിജയിച്ചിട്ടുണ്ട്. 2015ലാണു ബിജെപിയിൽ ചേർന്നത്. തുടർന്നു ബിജെപി ഒബിസി മോർച്ച അധ്യക്ഷനായി നിയമിതനായി.
ചൊവ്വാഴ്ച പ്രമുഖ ഒബിസി നേതാവും തൊഴിൽമന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യയും മൂന്നു ബിജെപി എംഎൽഎമാരും പാർട്ടി വിട്ടിരുന്നു. മൗര്യയും സമാജ്വാദി പാർട്ടിയിലേക്കാണെന്നാണു സൂചന. അനുയായികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നു മൗര്യ പറഞ്ഞു.
രണ്ടു ദിവസത്തിനിടെ രണ്ട് ഒബിസി വിഭാഗം മന്ത്രിമാർ പാർട്ടി വിട്ടത് ബിജെപിക്കു വൻ തിരിച്ചടിയായി. യാദവ് ഇതര ഒബിസി വിഭാഗങ്ങളെ തങ്ങൾക്കൊപ്പം അണിനിരത്താൻ മുൻകാലങ്ങളിൽ ബിജെപിക്കു കഴിഞ്ഞിരുന്നു. മൗര്യയും ചൗഹാനും പാർട്ടിയിലെത്തുന്നതോടെ ഒബിസി വിഭാഗങ്ങളിൽ ഭൂരിഭാഗത്തിന്റെ പിന്തുണ നേടാൻ സമാജ്വാദി പാർട്ടിക്കു കഴിയും. യുപിയിലെ വോട്ടർമാരിൽ 45 ശതമാനത്തോളം ഒബിസിക്കാരാണ്.
ഇന്നലെ ബിജെപി എംഎൽഎ അവതാർ സിംഗ് ഭദാന പാർട്ടിയിൽനിന്നു രാജിവച്ച് രാഷ്ട്രീയ ലോക് ദളി(ആർഎൽഡി)ൽ ചേർന്നു. സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലാണ് ആർഎൽഡി മത്സരിക്കുന്നത്. മുതിർന്ന ജാട്ട് നേതാവായ ഭദാന മുന്പു കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിൽനിന്നു നാലു തവണ ലോക്സഭാംഗമായി. 1988ൽ ഇദ്ദേഹം ഹരിയാനയിൽ മന്ത്രിയായിരുന്നു. ഭദാനയെ ജേവാർ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ആർഎൽഡി തീരുമാനിച്ചു.
യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്നു ദിവസവും ഒന്നോ രണ്ടോ മന്ത്രിമാർ രാജിവയ്ക്കുമെന്ന് ഒബിസി നേതാവ് ഓം പ്രകാശ് രാജ്ഭർ പറഞ്ഞു. ഈ മാസം ഇരുപതോടെ 18 മന്ത്രിമാർ ബിജെപി വിടുമെന്നു രാജ്ഭർ കൂട്ടിച്ചേർത്തു. മുന്പ് ബിജെപിമുന്നണിയിലായിരുന്ന രാജ്ഭർ യുപിയിൽ മന്ത്രിയായിരുന്നു. 2019ൽ ബിജെപിയുമായി ഇടഞ്ഞ രാജ്ഭർ ഇപ്പോൾ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലാണ്. കിഴക്കൻ യുപിയിൽ സ്വാധീനമുള്ള കക്ഷിയാണ് ഓംപ്രകാശ് രാജ്ഭർ നേതൃത്വം നല്കുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്പി).
അതേസമയം, കോൺഗ്രസ് എംഎൽഎ നരേഷ് സൈനി, എസ്പി എംഎൽഎ ഹരി ഓം യാദവ് എന്നിവർ ഇന്നലെ പാർട്ടിയിൽ ചേർന്നതു ബിജെപിക്കു നേരിയ ആശ്വാസം പകർന്നു.