ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ അധ്യക്ഷതയിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു.
എൻഐഎ ഡയറക്ടർ ജനറൽ അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ, ചണ്ഡീഗഡ് ഡിജിപി, പഞ്ചാബ് എഡിജിപി, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ എന്നിവരാണ് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗങ്ങൾ. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇന്നലെ സമിതി രൂപീകരിച്ച് ഉത്തരവിറക്കിയത്.
ജനുവരി അഞ്ചിന് ഫിറോസ്പുരിലേക്കുള്ള വഴിയിൽ ഭട്ടിൻഡയിലെ ഫ്ളൈ ഓവറിൽ പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ചയെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുകയാണ് ജസ്റ്റീസ് ഇന്ദു മൽഹോത്ര സമിതിയുടെ പ്രധാന ചുമതല. പ്രധാനമന്ത്രിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുക എന്നിവയും സമിതിയുടെ ചുമതലകളാണ്.
ഇതിനിടെ, സിക്ക് ഫോർ ജസ്റ്റീസ് സംഘടനാ ഭാരവാഹിയുടേതെന്ന പേരിൽ ഇന്നലെയും സുപ്രീംകോടതി അഭിഭാഷകരുടെ ഫോണുകളിലേക്ക് ഭീഷണി സന്ദേശം എത്തിയിരുന്നു.
സെബി മാത്യു
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: ജസ്റ്റീസ് ഇന്ദു മൽഹോത്ര അന്വേഷിക്കും
01:41 AM Jan 13, 2022 | Deepika.com