ന്യൂഡൽഹി: ചൈനീസ് സൈന്യവുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് കരസേനാ മേധാവി എം. എം. നരവനെ. കിഴക്കൻ ലഡാക്ക് അടക്കമുള്ള പ്രദേശങ്ങളിൽ ചൈനയുമായി ഏറ്റുമുട്ടുന്നതിനു രാജ്യം തയാറാണ്. രണ്ടു വർഷമായി കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യവുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥർക്കിടയിൽ നടന്ന ചർച്ചയ്ക്കു തൊട്ടു പിന്നാലെയാണ് സൈനിക മേധാവിയുടെ പ്രസ്താവന.
യുദ്ധം അവസാനത്തെ പ്രതിവിധിയാണെന്നും യുദ്ധമുണ്ടായാൽ ഇന്ത്യ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യത്തിന്റെയും സൈന്യങ്ങൾ തമ്മിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് ചുറ്റും നിലനിൽക്കുന്ന സംഘർഷഭീഷണി അവസാനിച്ചിട്ടില്ല. ഇന്ത്യയുടെയും ഭൂട്ടാന്റെയും അതിർത്തി പ്രദേശങ്ങൾ യഥേഷ്ടം നിർണയിക്കുന്നതിനു ചൈന പിന്തുടരുന്ന പുതിയ അതിർത്തി നിയമങ്ങൾ ഇന്ത്യക്കു ബാധകമല്ല. ഉഭയകക്ഷി ചർച്ചകളോ രാജ്യാന്തരഅതിർത്തി നിയമങ്ങളോ കണക്കിലെടുക്കാതെയാണ് അതിർത്തിയിൽ ചൈനയുടെ നീക്കങ്ങൾ. ജനുവരി 15നു നടക്കുന്ന 74-ാമത് സൈനിക ദിനത്തിനു മുന്നോടിയായുള്ള വാർഷിക മാധ്യമ കൂടിക്കാഴ്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ചുഷുൽ-മോൽദോ സൈനിക പോയിന്റിൽ വച്ചാണ് ഇന്നലെ പതിനാലാം വട്ട സൈനിക ചർച്ചകൾ നടന്നത്. സംഘർഷ മേഖലകളായ കൊംഗ്കാ ലാ പട്രോൾ പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് എന്നിവിടങ്ങളിൽ നിന്നു ചൈനീസ് സൈന്യം പിന്മാറണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. പട്രോൾ പോയിന്റ് 15ന് പുറമേ ഡെപ്സാംഗ് സമതലത്തിലുള്ള അഞ്ചു പട്രോൾ പോയിന്റുകൾ ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വടക്കൻ ലഡാക്കിൽ കാരക്കോറം മലയിടുക്കുകൾക്കു മധ്യത്തിലുള്ള ഇന്ത്യൻ സൈനിക ക്യാന്പും ഈ മേഖലയിലാണ്.
ഇതിനു പുറമേ ഇന്ത്യ-ചൈന അതിർത്തി പ്രദേശമായ ദെംചോക്കിൽ ചൈനയിൽ നിന്നുമുള്ള ചില ഗ്രാമവാസികൾ തന്പടിച്ചതായും വിവരങ്ങളുണ്ട്. ഒക്ടോബറിൽ നടന്ന സൈനിക ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
നാഗാലാൻഡിലെ ഓടിംഗ് ഗ്രാമത്തിൽ 14 ഗ്രാമീണരുടെ മരണത്തിനു കാരണമാക്കിയ സംഭവം ദൗർഭാഗ്യകരമാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.
രാഹുൽ ഗോപിനാഥ്
ചൈനയുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് കരസേനാ മേധാവി എം. എം. നരവനെ
01:40 AM Jan 13, 2022 | Deepika.com