ന്യൂഡൽഹി: ഒമിക്രോണ്‍ വൈറസ് സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നതായും കേന്ദ്രം അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ മുന്നൂറിലധികം ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു മുകളിലാണ്. ഒമിക്രോണ്‍ വൈറസിനെ സാധാരണ പനിയായി കണ്ട് ചികിത്സിക്കരുതെന്നും എല്ലാവരും പൂർണമായും വാക്സിനേഷൻ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഡിസംബർ അവസാനം 1.1 ശതമാനം ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 11.05 ശതമാനത്തിൽ എത്തിയതായി കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. 19 സംസ്ഥാനങ്ങളിൽ പതിനായിരത്തിലധികം സജീവ കോവിഡ് കേസുകളുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിതി ആയോഗ് കോവിഡ് കർമ സമിതി തലവൻ വി.കെ. പോൾ അറിയിച്ചു. ഇന്ത്യയിൽ ഇന്നലെ 1.9 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് രോഗിയുമായി സന്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴു ദിവസം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ വ്യക്തമാക്കി. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.
ഒമിക്രോണ്‍ കണ്ടെത്താനുള്ള ആർടിപിസിആർ പരിശോധനയായ ഒമിഷുവറിന്റെ ഉപയോഗം ഉടൻ തുടങ്ങുമെന്നും ഐസിഎംആർ അറിയിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന കേസുകൾ ഒന്നര ലക്ഷത്തിനു മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 1,94,720 കേസുകൾ സ്ഥിരീകരിച്ചു. 442 മരണവും റിപ്പോർട്ട് ചെയ്തു. 11.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോവിഡ് കേസുകൾ 10 ലക്ഷത്തിനടുത്തെത്തി. രാജ്യത്തെ 120 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്.
ഒമിക്രോണ്‍ സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
01:40 AM Jan 13, 2022 | Deepika.com