ന്യൂഡൽഹി: കർഷകർ മുന്നോട്ടു വച്ചഎല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചതായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകുക, വൈദ്യുതി ഭേദഗതി നിയമം പുനഃപരിശോധിക്കുക, മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടികൾ പിൻവലിക്കുക, കർഷകർക്കുമേൽ ചുമത്തിയിട്ടുള്ള പോലീസ് കേസുകൾ പിൻവലിക്കുക, ലഖിംപുർ കർഷക കൂട്ടക്കൊലയിൽ വിചാരണ നേരിടുന്ന ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പുറത്താക്കുക, സമരത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചതായി ഒൗദ്യോഗികമായ ഉറപ്പ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും കിട്ടിയാൽ ഉടൻതന്നെ സമരം അവസാനിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
കേന്ദ്രസർക്കാർ താങ്ങുവില കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയിലേക്ക് കർഷകരുടെ പ്രതിനിധികളായി അഞ്ചുപേരെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. സമരം അവസാനിപ്പിച്ചതായി ഉറപ്പുനൽകിയ സാഹചര്യത്തിൽ കർഷകരുടെ മേൽ ചുമത്തിയ കേസുകൾ പിൻവലിച്ചതായി കേന്ദ്രം ഇന്നലെ ഉറപ്പുനൽകി.
ലഖിംപുർ കൂട്ടക്കൊലയിലെ പ്രതികൾക്കു നേരേയുള്ള നിയമ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യുതി ഭേദഗതി നിയമം പുനഃപരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്നു വേണ്ട നടപടികൾ സ്വീകരിക്കും.
മരിച്ച കർഷകരുടെ കുടുംബങ്ങ ൾക്ക് ധനസഹായം നൽകാമെന്ന് ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ അറിയിച്ചു. ഔദ്യോഗികമായ ഉറപ്പ് ലഭിച്ചാൽ കർഷക സമരം അവസാനിപ്പിച്ചതായി അന്തിമ തീരുമാനം എടുക്കാൻ സിംഗുവിൽ ഇന്ന് യോഗം ചേരും.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചു
01:15 AM Dec 09, 2021 | Deepika.com