രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് രാജ്യത്തെയും പ്രതിരോധ സേനകളെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
സാധാരണയൊരു സൈനിക തലവൻ ആയിരുന്നില്ല ജനറൽ റാവത്ത്. ഇന്ത്യയുടെ പ്രതിരോധ മിസൈൽ ആയിരുന്നു. ഇതിലേറെ പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനായ സൈനിക തലവനായിരുന്നു. ധീരതയുടെയും തന്റേടത്തിന്റെയും കൂറുള്ള മുഖം കൂടിയായിരുന്നു അദ്ദേഹം.
സൈനിക തന്ത്രങ്ങളുടെ ചാണക്യൻ. എതു സാഹചര്യവും നേരിടാൻ കര, വ്യോമ, നാവിക സേനകളെ സജ്ജമാക്കുന്ന ഭഗീരഥ യത്നത്തിനിടെയാണു ദുരന്തമെത്തിയത്.
ഫോർ സ്റ്റാർ നക്ഷത്ര പദവി
തുല്യരിൽ ഒന്നാമൻ (ഫസ്റ്റ് എമംഗ് ഈക്വൽസ്) എന്നാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) അറിയപ്പെടുന്നത്. മൂന്നു വർഷമാണു കാലാവധി. കര, വ്യോമ, നാവിക സേനകളുടെ പ്രവർത്തനം ഏകോപിക്കുകയാണു സിഡിഎസിന്റെ നിയമനത്തിന്റെ മുഖ്യലക്ഷ്യമായി പറഞ്ഞത്.
കേന്ദ്രസർക്കാരിന്റെ മുഖ്യ സൈനിക ഉപദേഷ്ടാവ്, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാൻ എന്നീ നിലകളിലും ഫോർ സ്റ്റാർ ജനറൽ പദവിയാണ് ബിപിൻ റാവത്തിനുള്ളത്. ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികൾ, സായുധ സേനകളുടെ പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ ചുമതലകളും സിഡിഎസിനുണ്ട്.
അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ ലോകത്തിലെ സൈനിക ശക്തികളായ രാജ്യങ്ങൾക്കെല്ലാം സിഡിഎസ് പദവിയുണ്ട്. പ്രതിരോധ സേനകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കേന്ദ്രസർക്കാരിന് ഉപദേശം നൽകുന്നത് സിഡിഎസ് ആണ്. ജനറൽ ബിപിൻ റാവത്തിനു വേണ്ടി മാത്രം തരപ്പെടുത്തിയ പദവിയെന്നു പോലും പറയാം.
വിമർശനങ്ങൾക്കു മീതെ പറന്ന്
2019 ഡിസംബർ 31ന് കരസേനാ മേധാവി സ്ഥാനത്തു നിന്നു വിരമിച്ച അതേ ദിവസമാണ് ജനറൽ ബിപിൻ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് ആയി നിയമിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡിഎസ് രൂപീകരണം പ്രഖ്യാപിച്ചു മാസങ്ങൾക്കു ശേഷമായിരുന്നു നിയമനം. കരസേനാ മേധാവി സ്ഥാനത്തു നിന്നു ബിപിൻ റാവത്ത് വിരമിക്കാൻ വേണ്ടി സിഡിഎസ് നിയമനം കേന്ദ്രം നീട്ടിവച്ചുവെന്നതാണു യാഥാർഥ്യം. പ്രധാനമന്ത്രി മോദിക്ക് അത്രയേറെ പ്രിയങ്കരനായിരുന്നു ജനറൽ റാവത്ത്.
1999ലെ കാർഗിൽ യുദ്ധത്തെ തുടർന്നാണു മൂന്നു സേനാ വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കണമെന്ന നിർദേശം ശക്തമായത്. കാർഗിലിലെ ഇന്ത്യൻ ഭൂമിയിൽ പാക്കിസ്ഥാൻ സൈനികർ കടന്നുകയറി നിലയുറപ്പിക്കാൻ ഇടയായതിലെ സുരക്ഷാവീഴ്ചയാണ് ഇത്തരമൊരു ആവശ്യത്തിലേക്കു പ്രധാനമായും നയിച്ചത്.
സൈനിക വിഭാഗങ്ങളുടെ സംയുക്ത തലവനെ നിയമിക്കുന്നതിനെതിരേ സേനാ വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടായിരുന്നു. കര, വ്യോമ, നാവിക സേനാ മേധാവികളുടെ മുകളിൽ മറ്റൊരു തലവനെ നിയമിക്കുന്നത് സേനാമേധാവികളുടെ മനോവീര്യം തകർക്കുമെന്ന ആരോപണവും ഉയർന്നിരുന്നു. വിമർശനങ്ങളെ വകവയ്ക്കാതെയായിരുന്നു മോദി സർക്കാർ ജനറൽ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.
തിളക്കമേറിയ യുദ്ധവീര്യം
നാലു പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിന്റെ കരുത്താണ് ജനറൽ ബിപിൻ റാവത്തിനുള്ളത്. കരസേനാ മേധാവിയും സംയുക്ത സൈനിക മേധാവിയുമായ ഇന്ത്യയിലെ ആദ്യത്തെയാൾ. 2016 ഡിസംബറിൽ ആയിരുന്നു കരസേനാ മേധാവിയായത്. സർവീസിൽ തന്നേക്കാൾ മുതിർന്ന പ്രവീണ് ബക്ഷി, പി.എം. ഹാരീസ് എന്നീ രണ്ടു ലഫ്റ്റനന്റ് ജനറൽമാരെ മറികടന്നായിരുന്നു റാവത്തിന്റെ നിയമനം.
1983ൽ ലഫ്. ജനറൽ എസ്.കെ. സിൻഹയെ മറികടന്ന് ജനറൽ എ.എസ്. വൈദ്യയെ കരസേനാ മേധാവിയാക്കിയ ശേഷം രാജ്യത്തെ രണ്ടാമത്തെ സംഭവം. കരസേനാ മേധാവിയുടെ പദവിയിൽ നിന്നു വിരമിച്ച 2019 ഡിസംബർ 31 മുതൽ സിഡിഎസ് ആയി നിയമിക്കപ്പെട്ടു.
കിഴക്കൻ ലഡാക്കിലെ ചൈനയുടെ കടന്നാക്രമണങ്ങൾക്കെതിരേ വിജയകരമായ തന്ത്രങ്ങൾ ആവിഷ്കരിച്ചതു റാവത്തിന്റെ ബുദ്ധിയിലാണ്. 1962-ലെ യുദ്ധത്തിനു ശേഷം 1987ൽ സുമദോരൊംഗ് വാലിയിൽ ചൈനയുടെ കടന്നാക്രമണം ഉണ്ടായപ്പോൾ റാവത്തിന്റെ ബറ്റാലിയനായിരുന്നു ചൈനീസ് പട്ടാളത്തെ തുരത്തിയത്.
വിഘടനവാദികൾക്കും ഭീകരർക്കും എതിരേയുള്ള യുദ്ധതന്ത്രങ്ങളിലെ വിദഗ്ധൻ എന്നാണ് റാവത്ത് അറിയപ്പെട്ടിരുന്നത്. അതിശൈത്യ മേഖലകളിലും മലന്പ്രദേശങ്ങളിലും യുദ്ധം ചെയ്യുന്നതിൽ പ്രത്യേക മികവുണ്ടായിരുന്നു റാവത്തിന്.
സൈനിക പാരന്പര്യം
1978ലാണ് കരസേനയിൽ റാവത്ത് കമ്മീഷൻ ചെയ്തത്. കിഴക്കൻ മേഖലയിലെ നിയന്ത്രണ രേഖയിലെ ഇൻഫൻട്രി ബറ്റാലിയനെ കമാൻഡ് ചെയ്തു. കാഷ്മീർ താഴ്വരയിൽ രാഷ്ട്രീയ റൈഫിൾസ്, 19 ഇൻഫൻട്രി ഡിവിഷൻ എന്നിവയെ നയിച്ചു. ദക്ഷിണ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് പദവിയിലിരുന്ന ശേഷമാണ് കരസേനാ ഉപമേധാവിയും മേധാവിയുമായത്.
ബ്രിഗേഡിയർ പദവിയിലിരിക്കെ കോംഗോയിൽ വിവിധ രാജ്യങ്ങളിലെ സൈനികർ ഉൾപ്പെട്ട സമാധാന സേനയുടെ കമാൻഡറായും പ്രവർത്തിച്ചിരുന്നു. വെല്ലിംഗ്ടൻ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിൽ നിന്നു ബിരുദം.
അമേരിക്കയിലെ കൻസാസിലുള്ള ഫോർട്ട് ലീവെൻവർത്തിലെ ജനറൽ സ്റ്റാഫ് കോളജിൽനിന്ന് ഉന്നത കമാൻഡ് കോഴ്സ് പാസായി. പ്രതിരോധ പഠനത്തിൽ എംഫിൽ നേടുകയും ചെയ്തു. മദ്രാസ് സർവകലാശാലയിൽനിന്നു 2011ൽ മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് ഡിപ്ലോമകളും നേടി.
ഉത്തരാഖണ്ഡിലെ പോരിയിൽ സൈനിക പാരന്പര്യമുള്ള ഗഡ്വാളി കുടുംബത്തിലാണ് 1958 മാർച്ച് 16ന് റാവത്തിന്റെ ജനനം. കരസേനയിൽ ലഫ്. ജനറലായി വിരമിച്ച ലക്ഷ്മണ് സിംഗാണു പിതാവ്. എംഎൽഎ ആയിരുന്ന കിഷൻ സിംഗ് പർമാറിന്റെ മകളാണ് അമ്മ. ഡെറാഡൂണിലെ കേന്പ്രിയൻ, ഷിംലയിലെ സെന്റ് എഡ്വേർഡ്സ് എന്നീ സ്കൂളുകളിലെ പഠനശേഷം ഖൻഡക്വസാല നാഷണൽ ഡിഫൻസ് അക്കാഡമിയിലും തുടർന്ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാഡമിയിലും ചേർന്നു. ഇവിടെ സ്വോർഡ് ഓഫ് ഓണർ നേടി.
നിലപാടുകളിലുറച്ച കാർക്കശ്യം
വിവാദ പ്രസ്താവനകളുടെ ആചാര്യനാണു ജനറൽ റാവത്ത്. കഴിഞ്ഞ സെപ്റ്റംബർ 15ന് റാവത്ത് ചൈനയെക്കുറിച്ചു നടത്തിയ വിവാദ പരാമർശം പിന്നീട് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ തള്ളേണ്ടി വന്നു.
ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം വളരുന്നതിന്റെ പശ്ചാത്തലത്തിൽ പശ്ചാത്യ സംസ്കാരങ്ങളുമായി തട്ടിച്ചു നോക്കിയാൽ "രണ്ടു സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ’ ആയി കാണാമെന്ന പരാമർശമാണ് വിവാദമായത്. ഇന്ത്യയുടെ അഭിപ്രായം അല്ലിതെന്നു പിറ്റേന്നുതന്നെ ചൈനീസ് വിദേശകാര്യ മന്ത്രിയെ വിളിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി അറിയിച്ചു.
പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങളെ തകർക്കാൻ ആവശ്യമെങ്കിൽ യുദ്ധമോ മറ്റൊരു മിന്നലാക്രമണമോ വേണമെന്ന നിലപാട് അദ്ദേഹം മറച്ചുവച്ചിരുന്നില്ല.
പാക്കിസ്ഥാനെതിരേയും ഭീകരതയ്ക്കെതിരേയും പ്രത്യേകമായൊരു കാർക്കശ്യം റാവത്തിൽ കാണാനായിരുന്നു. പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ താത്പര്യംകൂടി കണക്കിലെടുത്താണ് റാവത്ത് പാക്കിസ്ഥാനെതിരേ പലപ്പോഴും തുറന്നടിച്ചിരുന്നതെന്നു സംശയിച്ചവരെ കുറ്റപ്പെടുത്താനാകില്ല.
ഇന്ത്യയുടെ തീരാനഷ്ടം
ഭീകരവാദത്തിന്റെ വേരുകൾ അറുത്തുമാറ്റുന്നതു വരെ യുദ്ധം തുടരുമെന്ന് ബിപിൻ റാവത്ത് മുന്പൊരിക്കൽ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പറഞ്ഞു. തീവ്രവാദികൾക്കു ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദം നിലനിൽക്കും.
നിഴൽയുദ്ധത്തിനായി അവർ തീവ്രവാദികളെ ഉപയോഗിക്കും. ആയുധങ്ങളും പണവും നൽകും. പാക്കിസ്ഥാന്റെ മണ്ണിൽ തീവ്രവാദം വളരുന്നതാണു ഇന്ത്യയുടെ പ്രധാന ഭീഷണിയെന്നതായിരുന്നു റാവത്തിന്റെ നിലപാട്.
ചൈനയും പാക്കിസ്ഥാനും ആശ്വസിക്കുന്പോഴും ജനറൽ റാവത്തിന്റെ വേർപാട് ഇന്ത്യക്ക് തീരാനഷ്ടമാകും. ഏതു പ്രതികൂല സാഹചര്യത്തിലും എത്ര വന്പൻ ശത്രുക്കളിൽ നിന്നും രാജ്യത്തെയും ജനതയെയും സംരക്ഷിക്കാൻ ജനറൽ റാവത്തിന്റെ ചോരാത്ത പോരാട്ടവീര്യവും ധീരതയും വഴികാട്ടിയാകുമെന്നതിൽ സംശയമില്ല. സംയുക്ത സൈനിക തലവന്റെ ഓർമകൾ രാജ്യത്തെ പ്രതിരോധ സേനകൾക്കാകെ ആവേശവും കരുത്തുമാകട്ടെ. ജനറലിന് രാജ്യത്തിന്റെ സല്യൂട്ട്.
ജോർജ് കള്ളിവയലിൽ