ഊട്ടി: ഒരു ഹെലികോപ്റ്റർ വട്ടമിട്ടു പറക്കുന്നതാണ് അവർ ആദ്യം കാണുന്നത്. അതിൽ അസാധാരണമായതൊന്നും അവർ കണ്ടില്ല. എന്നാൽ വലിയ ശബ്ദത്തോടെ എന്തോ തകർന്നുവീഴുന്ന ശബ്ദം കേൾക്കുകയും അങ്ങോട്ട് ഒടിയെത്തുകയും ചെയ്തപ്പോൾ കണ്ട കാഴ്ചയുടെ ഞെട്ടലിലിലാണ് കൂനൂരിലെ കാട്ടേരി ഗ്രാമക്കാർ.
തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടാൻടി തേയില എസ്റ്റേറ്റിൽ തേയില ശേഖരിക്കുകയായിരുന്ന തൊഴിലാളികളാണ് ആകാശത്ത് ഹെലികോപ്റ്റർ വട്ടമിട്ട് പറക്കുന്നതും ഉടൻ വനമേഖലയിൽ തകർന്നു വീഴുകയും ചെയ്യുന്ന ശബ്ദം കേട്ടത്.
ഉടനെ അവർ സംഭവസ്ഥലത്തേക്ക് ഓടുകയായിരുന്നു. അപ്പോൾ ഹെലികോപ്റ്റർ കത്തിയമരുന്നതാണ് കാണുന്നത്.
തീ അണയ്ക്കാൻ അവർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.പിന്നെ നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല.
പിന്നീട് ഒന്നര മണിക്കൂർ കഴിഞ്ഞാണ് പ്രത്യേക പരിശീലനം നേടിയ പതിനഞ്ച് സൈനികരും അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തുന്നതെന്ന് അവർ പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനടുത്ത് നിരവധി വീടുകളുണ്ട്. മാത്രമല്ല, കാട്ടേരി മേഖല ടൂറിസ്റ്റ് കേന്ദ്രവുമാണ്. നിരവധി ടൂറിസ്റ്റുകളും ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നു.
വെല്ലിംഗ്ടണ്‍ കോളജ് സ്റ്റാഫ് കാത്തിരുന്നു, പക്ഷേ...
ഊട്ടി: കൂനൂർ വെല്ലിംഗ്ടണ്‍ സ്റ്റാഫ് കോളജിലെ സംഘാടകരുടെ കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടു. 2.45നാണ് കോളജിൽ സെമിനാർ നടക്കുന്നത്. ഈ സെമിനാറിൽ പങ്കെടുക്കാനാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഡൽഹിയിൽനിന്ന് പുറപ്പെട്ടത്.
രാവിലെ ഒന്‍പതിന് ഡൽഹി വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ കോയന്പത്തൂരിലെത്തിയ അദ്ദേഹം 11.47ന് സൈനിക ഹെലികോപ്റ്ററിൽ വെല്ലിംഗ്ടണിലേക്കു തിരിക്കുകയായിരുന്നു. അതിനിടെയാണ് അപകടം. സൂലൂരിൽനിന്ന് വെല്ലിംഗ്ടണിലേക്ക് 53 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 43 കിലോമീറ്ററും താണ്ടി ഹെലികോപ്റ്റർ പറന്നുവരുന്നതിനിടെ പത്തുകിലോമീറ്റർ അകലെയാണ് അപകടത്തിൽപ്പെട്ടത്.
ഞെട്ടലിൽ കാട്ടേരി ഗ്രാമം
12:31 AM Dec 09, 2021 | Deepika.com