ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച എംഐ-17വി5 സൈനിക ഹെലികോപ്റ്റർ സൈനിക ട്രൂപ്പുകൾ, ആയുധങ്ങൾ മുതലായവയുടെ നീക്കത്തിനായി ഉപയോഗിക്കുന്ന റഷ്യൻ നിർമിത എംഐ 8 ശ്രേണിയിലെ ഹെലികോപ്റ്ററുകളിൽ ഉൾപ്പെടുന്നു. സൈനിക ചരക്കു നീക്കത്തിനായും ഗതാഗതത്തിനായും ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും അത്യാധുനികമായ ഹെലികോപ്റ്ററാണിത്.
ഏതു പ്രതികൂലമായ കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന ആയുധ സജ്ജമായ എംഐ-17വി5 ഹെലികോപ്റ്ററിന് 13,000 കിലോ വരെ ഭാരം വഹിക്കുന്നതിനു ശേഷിയുണ്ട്. ഒരു സമയത്ത് ഏകദേശം 36 സായുധ സൈനികർക്ക് യാത്ര ചെയ്യാനാകും.
മൾട്ടി ഫംഗ്ഷൻ ഡിസ്പ്ലേയോട് കൂടിയ ഗ്ലാസ് കോക്ക് പിറ്റുകൾ, രാത്രികാലങ്ങളിൽ കാഴ്ചയ്ക്കു സഹായിക്കുന്ന ഉപകരണ സംവിധാനങ്ങൾ, കാലാവസ്ഥ മുൻകൂട്ടി അറിയുന്നതിനുള്ള റഡാറുകൾ, ഓട്ടോ പൈലറ്റ് സംവിധാനം എന്നിവയും ഈ ഹെലികോപ്റ്ററുകൾക്കുണ്ട്. വൻസുരക്ഷാസന്നാഹങ്ങളോടു കൂടിയ ടാങ്കറുകളെയും മറ്റു സൈനിക വാഹനങ്ങളെയും റേഡിയോ സിഗ്നലുകളുടെ സഹായത്തോടെ നശിപ്പിക്കാൻ സാധിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, ശത്രുസൈന്യത്തിനു നേർക്ക് വിക്ഷേപിക്കാവുന്ന എസ്-8 റോക്കറ്റുകൾ, സെക്കന്ഡിൽ നൂറു കണക്കിന് വെടിയുണ്ടകൾ പായിക്കാൻ കഴിയുന്ന 23എംഎം മെഷീൻ ഗണ്ണുകൾ, അസോൾട്ട് റൈഫിളുകൾ തുടങ്ങി നിരവധി യുദ്ധോപകരണങ്ങൾ ഹെലികോപ്റ്ററുമായി ബന്ധിപ്പിക്കാൻ സാധിക്കും.
ഹെലികോപ്റ്ററിന്റെ പ്രധാനപ്പെട്ട യന്ത്രഭാഗങ്ങൾ ശക്തിയേറിയ പുറം ചട്ടകളാൽ ആവരണം ചെയ്തിട്ടുണ്ട്. മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന എംഐ-17വി5 ഹെലികോപ്റ്ററിന് 6000 അടി ഉയരത്തിൽ വരെ പറക്കാൻ സാധിക്കും.
നിലവിൽ ലോകത്താകെ ഏകദേശം 60 രാജ്യങ്ങളിൽ എംഐ-17വി5 ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നു. റഷ്യൻ നിർമിത ടർബോ ഷാഫ്റ്റ് എൻജിനുകളോടു കൂടി പ്രവർത്തിക്കുന്ന എംഐ-17വി5 ഹെലികോപ്റ്റർ തീപിടിത്തത്തെ തടയുന്ന പോളിയുറിതെയ്ൻ എന്ന പ്രത്യേക ഇന്ധനമാണ് ഉപയോഗിക്കുന്നത്.
റഷ്യൻ ഹെലികോപ്റ്ററുകൾ നിർമിക്കുന്ന മിൽ മോസ്കോ ഹെലികോപ്റ്റർ പ്ലാന്റിൽ 1977ലാണ് ആദ്യമായി എംഐ-17വി5 ഹെലികോപ്റ്ററുകൾ നിർമിച്ചു തുടങ്ങിയത്. ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ നേതൃത്വത്തിൽ റഷ്യയുമായി 2008ൽ എംഐ-17 വിമാനങ്ങൾ വാങ്ങുതിനുള്ള കരാറുകൾ ആരംഭിക്കുകയും 2011 മുതൽ ഇവ ഇന്ത്യൻ സൈന്യത്തിന്റെ ആയുധശേഖരത്തിലെ ഭാഗമാകുകയും ചെയ്തു.
ഇത്രയും ആധുനികവും സുരക്ഷ സജ്ജീകരണങ്ങളോടും കൂടിയ എംഐ-17വി5 ഹെലികോപ്റ്റർ അപകടത്തിൽ പെട്ടതിൽ പ്രതിരോധ രംഗത്തെ വിദഗ്ധർ നടുക്കം രേഖപ്പെടുത്തിയിരുന്നു.
രാഹുൽ ഗോപിനാഥ്
അത്യാധുനികം, സർവസജ്ജം
12:31 AM Dec 09, 2021 | Deepika.com