ഗോൾഫ് കളിക്കാറില്ലാത്ത അപൂർവം സൈനിക മേധാവികളിൽ ഒരാളായിരുന്നു ഫുട്ബോൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജനറൽ ബിപിൻ റാവത്ത്. രാജ്യത്തിനകത്തും പുറത്തും തന്റെ യുദ്ധതന്ത്ര പ്രാവീണ്യം തെളിയിച്ച പടത്തലവൻ.
അസാധാരണമായ തീരുമാനങ്ങൾ എടുക്കുന്ന ധീരൻ എന്നാണ് സഹപ്രവർത്തകരിൽ പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തെയും വെല്ലുവിളികളെയും നേരിടാൻ നൊടിയിട കൊണ്ടു സ്വയം സജ്ജനാകാൻ കഴിയുമായിരുന്നു എന്നതും അദ്ദേഹത്തിന്റെ പ്രവർത്തന മികവായിരുന്നു. നാലു തലമുറകളിലായി സൈനിക സേവനം നടത്തുന്ന കുടുംബത്തിൽ നിന്നാണ് ജനറൽ ബിപിൻ റാവത്ത് ഇന്ത്യൻ സേനകളുടെ തലവനായി ഉയർന്നു വന്നത്.
അന്താരാഷ്ട്ര തലത്തിലും മികവ്
ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ചുമതലയേറ്റെടുത്ത് കോംഗോയിൽ പ്രവർത്തിക്കുന്പോഴാണ് ജനറൽ റാവത്തിന്റെ മികവ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നോർത്ത് കിവു ബ്രിഗേഡിന്റെ ചുമതലയായിരുന്നു ബിപിൻ റാവത്തിന്.
ലോകത്തെ തന്നെ ഏറ്റവും ചെലവേറിയതും അപകടം പിടിച്ചതുമായ സമാധാന ദൗത്യമായിരുന്നു കോംഗോയിലേത്. 2008ൽ ചുമതലയേറ്റ ഉടൻ തന്നെ സമാധാന ദൗത്യസേനയുടെ അലകും പിടിയും മാറ്റി കരുത്തു കൂട്ടുകയാണ് റാവത്ത് ചെയ്തത്. വിമത പോരാളികളെ അതിവിദഗ്ധമായി നേരിട്ടു.
കുട്ടിപ്പട്ടാളത്തെ മുൻനിരയിൽ നിർത്തി പോരാടുന്ന വിമതരെ കീഴടക്കുക അത്ര എളുപ്പമുള്ള ദൗത്യമായിരുന്നില്ല. എന്നാൽ, റാവത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബ്രിഗേഡ് വിമതർ കൈയടക്കിവച്ചിരുന്ന പ്രവിശ്യതന്നെ മോചിപ്പിച്ചെടുത്തു. നേതൃപാടവം, ധീരത, പരിചയസന്പത്ത് എന്നാണ് ബിപിൻ റാവത്തിനെ അഭിനന്ദിച്ചുകൊണ്ട് അന്നത്തെ കോംഗോയിലെ യുഎൻ സമാധാന ദൗത്യത്തിന്റെ തലവൻ ലെഫ്. ജനറൽ ബബാകർ ഗായേ പ്രശസ്തിപത്രത്തിൽ എഴുതിയത്.
ജനറൽ റാവത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സേന പിടിമുറുക്കിയതോടെ അവിടത്തെ പ്രധാന വിമത സംഘത്തിനു ചർച്ചകൾക്ക് വഴങ്ങാൻ നിർബന്ധിതരാകേണ്ടിയും വന്നു.
വിമർശന ഭീതിയില്ലാത്ത നായകൻ
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിമത-ഭീകര പ്രവർത്തനങ്ങൾക്കു തടയിടുന്നതിലും ജനറൽ ബിപിൻ റാവത്ത് സുപ്രധാന പങ്ക് വഹിച്ചു. മ്യാൻമറിൽ എൻഎസ്സിഎൻ-കെ ഭീകരർക്കുനേരേ പ്രത്യാക്രമണം നടത്തിയതിനു പിന്നിലും ബിപിൻ റാവത്തിന്റെ യുദ്ധതന്ത്രമായിരുന്നു.
വിമർശനങ്ങളെ ഭയക്കാതെ അതിവേഗം കടുത്ത തീരുമാനങ്ങൾ എടുത്തിരുന്നു എന്നതാണ് ജനറൽ ബിപിൻ റാവത്തിന്റെ മറ്റൊരു പ്രത്യേകത. ഏതു ചോദ്യങ്ങൾക്കും സങ്കോചമില്ലാതെ ഉത്തരം നൽകിയിരുന്നു അദ്ദേഹം. ദേശീയ സുരക്ഷയെക്കുറിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
മിലിട്ടറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ 2011ൽ ചൗധരിൽ ചരണ് സിംഗ് സർവകലാശാലയിൽനിന്ന് പിഎച്ച്ഡി ബിരുദവും നേടി. നേപ്പാൾ സേനയുടെ ഓണററി ജനറലുമായിരുന്നു. പരംവിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാമെഡൽ എന്നീ സൈനിക ബഹുമതികളും ലഭിച്ചിട്ടുണ്ട്.
സാധാരണക്കാരനായ ജനറൽ
കരസേനയിൽ കാലാനുസൃതമായ പല സുപ്രധാന മാറ്റങ്ങളുടെ പിന്നിലും ജനറൽ ബിപിൻ റാവത്തിന്റെ ആശയങ്ങളുണ്ടായിരുന്നു. വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ വീടുകളിൽ സഹായക് എന്ന പേരിൽ ശിപായിമാർ ജോലി ചെയ്യുന്ന പതിവ് ഒഴിവാക്കിയത് അടക്കം ഇതിൽ ഉൾപ്പെടുന്നു. കന്റോൺമെന്റ് പ്രദേശങ്ങളിൽ സിവിലിയൻമാർക്ക് കടുത്ത വിലക്കേർപ്പെടുത്തിയതിലടക്കം വിവേചനങ്ങളിൽ നേരിട്ട് അസ്വസ്ഥതയും വിയോജിപ്പും പ്രകടിപ്പിച്ചിട്ടുള്ള സൈനിക മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത്.
ഡൽഹി വിമാനത്താവളത്തിലേക്കുള്ള വഴിയിൽ കന്റോൺമെന്റ് പ്രദേശത്തുകൂടിയുള്ള റോഡിൽ സാധാരണക്കാർക്കു പ്രവേശനം നിഷേധിക്കുന്നതിൽ അദ്ദേഹം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. സാധാരണ റോഡിൽ ഗതാഗതക്കുരുക്ക് പതിവു സംഭവമാണ്. കടുത്ത ട്രാഫിക് ബ്ലോക് ഉണ്ടാകുന്പോൾ വിമാനത്താവളത്തിലേക്കുള്ള കന്റോണ്മെന്റ് റോഡ് സിവിലിയൻമാർക്കു തുറന്നു കൊടുക്കണമെന്ന് ഒരിക്കൽ പരസ്യമായി ത്തന്നെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
സൈന്യത്തിനകത്തും സാധാരണക്കാരായ സൈനികരോട് ചേർന്നു നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഉന്നത ഉദ്യോഗസ്ഥർ മാത്രം പങ്കെടുക്കുന്ന മിലിട്ടറി ക്ലബ് സംസ്കാരത്തിൽനിന്നു വിട്ടുമാറി ആഘോഷങ്ങളിൽ പലപ്പോഴും അദ്ദേഹം സാധാരണ സൈനികരോടു കൂടിച്ചേർന്നു നിന്നു. കന്റോണ്മെന്റുകളിൽ സാധാരണ സൈനികരുടെ ഭവനങ്ങളിലും പല ആഘോഷ വേളകളിലും അദ്ദേഹം അപ്രതീക്ഷിത അതിഥിയായി പ്രത്യക്ഷപ്പെട്ടിരുന്നു.
മരണത്തിലും കൂട്ടായി മധുലിക
അപകടത്തിൽ അദ്ദേഹത്തോടൊപ്പം മരിച്ച പത്നി മധുലിക റാവത്തും പല സേവന മേഖലകളിലും സജീവമായിരുന്നു. ആർമി വൈവ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റായിരുന്നു മധുലിക. സൈനികരുടെ കുടുംബത്തിന്റെയും ആശ്രിതരുടെയും ക്ഷേമത്തിനു വേണ്ടി അവർ എപ്പോഴും സജീവമായി രംഗത്തുണ്ടായിരുന്നു. സൈനികരുടെ വിധവകൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും വേണ്ടിയും പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലും സജീവമായിരുന്നു.
കാൻസർ രോഗികൾക്കു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘങ്ങളിലും അംഗമായിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മധ്യപ്രദേശിലെ രാഷ്ട്രീയനേതാവായിരുന്ന മൃജേന്ദ്ര സിംഗിന്റെ മകളാണ് മധുലിക. ജനറൽ ബിപിൻ റാവത്തിനും മധുലികയ്ക്കും രണ്ടു പെണ്മക്കളാണ്.
സെബി മാത്യു
പടയിലും പാടവത്തിലും ജനറൽ
12:31 AM Dec 09, 2021 | Deepika.com