ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടും അണക്കെട്ടിലെ വെള്ളം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്നതും മൂലമുള്ള ഭീഷണികളിൽനിന്നു കേരളത്തെ രക്ഷിക്കണമെന്ന് എംപിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ പാർലമെന്റിൽ ആവശ്യപ്പെട്ടു. ലോക്സഭയിലെ ശൂന്യവേളയിലാണു മൂന്നു പേരും ഇതേ വിഷയം ഉന്നയിച്ച് സംസാരിച്ചത്. കേരള എംപിമാരെല്ലാം ഇവർക്കു പിന്തുണയും നൽകി.
തോമസ് ചാഴികാടൻ
മുന്നറിയിപ്പില്ലാതെ രാത്രി വൈകി തമിഴ്നാട് അധികൃതർ വൻതോതിൽ വെള്ളം തുറന്നു വിടുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്തു രാത്രികാലങ്ങളിൽ മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ തുറക്കാൻ പാടില്ലെന്നു തമിഴ്നാടിനു പ്രധാനമന്ത്രി നിർദേശം കൊടുക്കണമെന്ന് തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
സ്പിൽവേ ഷട്ടറുകൾ രാത്രിയിൽ തുറക്കുന്നതു മൂലം പെരിയാർ നദിയുടെ തീരത്തു താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ജലനിരപ്പ് 142 അടിയായി നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും 2018ലെ വെള്ളപ്പൊക്കത്തിൽ 139 അടിയിൽ നിലനിർത്താൻ സുപ്രീംകോടതി തന്നെ നിർദേശിച്ചിരുന്നു. പേമാരിയെത്തുടർന്നു ജലനിരപ്പ് ഉയർന്നതിനിടെ അഞ്ചാം തവണയും തിങ്കളാഴ്ച രാത്രി തമിഴ്നാട് അധികൃതർ സ്പിൽവേ ഷട്ടറുകൾ തുറന്നതു പെരിയാറിന്റെ തീരത്തു താമസിക്കുന്നവരെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ടെന്നു ചാഴികാടൻ പറഞ്ഞു.
ജലനിരപ്പ് 139/142 അടിയിൽ നിലനിർത്താൻ, സ്പിൽവേ പകൽ സമയത്തു വേണ്ടത്ര മുന്നറിയിപ്പോടെ തുറന്നാൽ പെരിയാർ നദിയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കാൻ കഴിയും. പെരിയാർ നദിയിലേക്കു വെള്ളം ഒഴുക്കുന്നതിനു മുൻപ് വളരെ നേരത്തേ അറിയിപ്പ് നൽകാൻ തമിഴ്നാട് അധികാരികളോട് കേന്ദ്ര സർക്കാർ നിർദേശം നൽകാൻ പ്രധാനമന്ത്രി ഇടപെടണമെന്നും സബ്മിഷനിലൂടെ എംപി അഭ്യർഥിച്ചു. അടിയന്തരമായി സൂപ്പർവൈസറി കമ്മിറ്റി യോഗം വിളിക്കാൻ അധികാരികളോട് കേന്ദ്ര സർക്കാർ നിർദേശിക്കണമെന്നും ചാഴികാടൻ ആവശ്യപെട്ടു.
ഡീൻ കുര്യാക്കോസ്
മനുഷ്യത്വരഹിതമായി മുല്ലപ്പെരിയാർ ഡാം ഷട്ടർ തുറക്കുന്നത് അവസാനിപ്പിക്കണമെന്നും അതിനായി പ്രധാനമന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്നും ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണു മുല്ലപ്പെരിയാർ പ്രശ്നം വീണ്ടും സഭയിൽ ഉന്നയിച്ചത്.
ഏലം വിലയിടിവ് കണക്കിലെടുത്ത് താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച സബ്മിഷനു മുന്നോടിയായിട്ടാണു മുല്ലപ്പെരിയാർ വിഷയവും ഡീൻ ഉന്നയിച്ചത്.
വാണിജ്യ ഉത്പന്നമായ ഏലം കാർഷികോൽപന്നങ്ങളുടെ വില നിർണയ സമിതിയുടെ (സിഎസിപി) പട്ടികയിൽ ഉൾപ്പെടുത്തണം. ഇന്ത്യയിലെ 60 ശതമാനവും ഏലം ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ കൃഷിക്കാരുടെ പ്രധാനപ്പെട്ട പ്രശ്നത്തിന് പരിഹാരം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആന്റോ ആന്റണി
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെക്കുറിച്ചും അതുണ്ടാക്കിയേക്കാവുന്ന അപകടത്തെക്കുറിച്ചും ഐക്യരാഷ്ട്ര സഭ നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് ആന്റോ ആന്റണി എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ യൂണിവേഴ്സിറ്റി-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയണ്മെന്റ് ആൻഡ് ഹെൽത്ത് പ്രസിദ്ധീകരിച്ച പതിനൊന്നാം റിപ്പോർട്ടിൽ മുല്ലപ്പെരിയാർ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്.
നിരന്തരമായ ചെറുഭൂചലനങ്ങളുണ്ടാകുന്ന സ്ഥലത്താണു ഡാം സ്ഥിതി ചെയ്യുന്നതെന്നതു കൂടുതൽ ആശങ്കയുണ്ടാക്കുന്നു. പുതിയ ഡാം നിർമിച്ചാലും തമിഴ്നാടിന് നൽകുന്ന ജലം തുടർന്നും ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മുന്നറിയിപ്പൊന്നുമില്ലാതെ അർധരാത്രി ഡാമിന്റെ ഷട്ടറുകൾ തുറന്നു നൂറുകണക്കിനു വീടുകളിൽ വെള്ളം കയറിയ സംഭവം പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാരിന് അടിയന്തിര നിർദേശം നൽകണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ ആശങ്കയുമായി എംപിമാർ ലോക്സഭയിൽ
12:41 AM Dec 08, 2021 | Deepika.com