ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടിക്കെതിരേ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടു സത്യവാങ്മൂലം.
മുല്ലപ്പെരിയാർ കേസിൽ പൊതുതാത്പര്യഹർജി സമർപ്പിച്ച ഡോ. ജോ ജോസഫാണ് തമിഴ്നാടിന്റെ നടപടിക്കെതിരേ സുപ്രീംകോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചത്. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ രണ്ടു ദിവസമാണ് വെള്ളം തുറന്നു വിട്ടത്.
അശാസ്ത്രീയവും മനുഷ്യത്വ വിരുദ്ധവുമായ നടപടിയാണ് തമിഴ്നാടിന്റെ ഭാഗത്തു നിന്നുണ്ടായത്. ജനം പരിഭ്രാന്തിയിലായെന്നും അർധരാത്രി വീടുപേക്ഷിച്ചു പോകേണ്ട സാഹചര്യമുണ്ടായെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യം തുടർന്നും ഉണ്ടാകുന്നതു തടയണം.
ഷട്ടറുകൾ തുറക്കുന്നതടക്കം എല്ലാ പ്രവർത്തനങ്ങളിലും മേൽനോട്ട സമിതിയുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടാകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ: സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ടു സത്യവാങ്മൂലം
12:41 AM Dec 08, 2021 | Deepika.com