മഥുര: ശ്രീകൃഷ്ണക്ഷേത്രം മഥുരയിലല്ലാതെ ലാഹോറിൽ പണിയാനൊക്കുമോ എന്ന് യുപി മന്ത്രി ലക്ഷ്മി നാരായൺ ചൗധരി. ഔറംഗസേബിന്റെ കാലത്തു പണികഴിപ്പിച്ച ഒരു മോസ്ക് മഥുര ക്ഷേത്രസമുച്ചയത്തോടു ചേർന്നുണ്ട്. ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലാണ്.
കാൻസ് ക്വിലയിലെ ഷാഹി ഈദ് മോസ്കുകൂടി ഉൾപ്പെടുന്ന പ്രദേശം കിട്ടിയാൽ വലിയൊരു ക്ഷേത്രം പണിയാം. ഇവിടെയല്ലാതെ പിന്നെ ലാഹോറിൽകൊണ്ടു പോയി കൃഷ്ണക്ഷേത്രം പണിയാനൊക്കുമോ എന്നു മന്ത്രി ചോദിച്ചു.
ഡിസംബർ ആറിന് ക്ഷേത്രസമുച്ചയത്തോടു ചേർന്നുള്ള മോസ്കിൽ ശ്രീകൃഷ്ണ പ്രതിമ സ്ഥാപിച്ച് ജലാഭിഷേകം ചെയ്യുമെന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ ആഹ്വാനത്തെത്തുടർന്ന് നവംബർ 28ന് മഥുരയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ചൗധരിക്കു പിന്നാലെ മഥുരയിൽ പുതിയ കൃഷ്ണക്ഷേത്രം പണിയണമെന്ന ആഹ്വാനവുമായി ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയും രംഗത്തെത്തി. ക്ഷേത്രത്തിനു സമീപത്തെ മോസ്ക് മുസ്ലിംകൾ ഹിന്ദുക്കൾക്കു വിട്ടുതരണം. അയോധ്യാ വിഷയം കോടതി പരിഹരിച്ചു. വാരാണസിയിലെയും മഥുരയിലെയും വെള്ളപൂശിയ കെട്ടിടങ്ങൾ ഹിന്ദുവിന്റെ വികാരം വ്രണപ്പെടുത്തുന്നു.
ഡിസംബർ അഞ്ചിന് അയോധ്യയിലെ രാംലല്ല വിഗ്രഹത്തിനേറ്റ കളങ്കം മായ്ചവരാണു കർസേവകർ. കോടതിയുടെ അനുമതിയോടെ മഥുരയിലെയും വാരാണസിയിലെയും ക്ഷേത്രങ്ങളോടു ചേർന്നുള്ള വെളുത്ത കെട്ടിടങ്ങൾ പൊളിക്കുന്ന കാലം വരുമെന്നും പാർലമെന്ററീകാര്യ സഹമന്ത്രികൂടിയായ ശുക്ല പറഞ്ഞു.
കൃഷ്ണക്ഷേത്രം മഥുരയിലല്ലാതെ ലാഹോറിൽ പണിയാനൊക്കുമോ എന്ന് യുപി മന്ത്രി
12:41 AM Dec 08, 2021 | Deepika.com