ന്യൂഡൽഹി: ഇന്ത്യ വൻശക്തിയാണെന്നും ദീർഘകാല സുഹൃദ് രാജ്യമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇരുരാജ്യവും തമ്മിലുള്ള ബന്ധം വെല്ലുവിളികൾക്കിടയിലും ശക്തമായി വളരുകയാണെന്നു പുടിനും, എക്കാലത്തേക്കാളും ശക്തമായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.
പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനം ചരിത്രപരമായ വഴിത്തിരിവാകുമെന്നു മോദി പറഞ്ഞു. മൂന്നു പതിറ്റാണ്ടിലേറെയുള്ള ഇന്ത്യ- റഷ്യ തന്ത്രപരമായ പങ്കാളിത്തത്തിന് പ്രസിഡന്റ് പുടിനെ അഭിനന്ദിക്കുന്നുവെന്നും ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്നലെ നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പുടിന്റെ സന്ദർശനം ഇന്ത്യയോടുള്ള അടുപ്പമാണു വ്യക്തമാക്കുന്നത്.
കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധത്തിന്റെ വളർച്ചയുടെ വേഗത്തിൽ മാറ്റമില്ല. പ്രത്യേകാവകാശമുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമായി തുടരുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യ- റഷ്യ 21-ാമത് ഉച്ചകോടിക്കായി ഇന്നലെ വൈകുന്നേരം ഡൽഹിയിലെത്തിയ പുടിന് പ്രധാനമന്ത്രി മോദി ഹൈദരാബാദ് ഹൗസിൽ ഉൗഷ്മള വരവേൽപാണു നൽകിയത്. കോവിഡിനു ശേഷമുള്ള പുടിന്റെ രണ്ടാമത്തെ വിദേശ സന്ദർശനമാണിത്. പുടിന്റെ ഇന്ത്യ സന്ദർശനം ആഗോളതലത്തിൽ വലിയ പ്രാധാന്യമുള്ളതായി.
റഷ്യയുടെ പ്രതിരോധ, വിദേശകാര്യമന്ത്രിമാർ പുടിനു മുന്പായി ഡൽഹിയിലെത്തി തന്ത്രപ്രധാന കരാറുകളിലൊപ്പുവച്ചു. ആറു മണിക്കൂർ മാത്രം നീണ്ട സന്ദർശനം പൂർത്തിയാക്കി ഇന്നു പുലർച്ചെ പുടിൻ മടങ്ങി. രണ്ടു വർഷത്തിനു ശേഷമാണു പുടിനും മോദിയും നേരിൽ കാണുന്നത്. 2019ൽ ബ്രസീലിൽ നടന്ന ബ്രിക്്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം, സുരക്ഷാ സാഹചര്യം, തീവ്രവാദ- ഭീകരാക്രമണ ഭീഷണികൾ, തീവ്രവാദ ധനസഹായങ്ങൾ, ആയുധ-മയക്കുമരുന്ന് വ്യാപാരം തുടങ്ങിയവ മോദിയും പുടിനും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും ആശങ്കകൾ പങ്കിടുകയും സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തതായി ഉന്നതകേന്ദ്രങ്ങൾ അറിയിച്ചു.
“തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെക്കുറിച്ചും സ്വാഭാവികമായും ഞങ്ങൾ ആശങ്കാകുലരാണ്. തീവ്രവാദത്തിനെതിരായ പോരാട്ടം മയക്കുമരുന്നു കടത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കും എതിരായ പോരാട്ടംകൂടിയാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്’’- റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
നിലവിൽ ഏകദേശം 38 ബില്യണ് ആണു പരസ്പര നിക്ഷേപം. ഇതിൽ റഷ്യയുടെ ഭാഗത്തുനിന്നു കുറച്ചു കൂടുതൽ നിക്ഷേപമുണ്ട്. സൈനിക, സാങ്കേതിക മേഖലകളിൽ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയുമായി സഹകരിക്കുന്നു. ഉയർന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ഇന്ത്യയിൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പുടിൻ പറഞ്ഞു.
ഇന്ത്യ വൻശക്തി; സുഹൃദ് രാജ്യം: പുടിൻ
12:47 AM Dec 07, 2021 | Deepika.com