കൊഹിമ/ന്യൂഡൽഹി: നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 14 നാട്ടുകാർ കൊല്ലപ്പെട്ടു. 11 പേർക്കു പരിക്കേറ്റു. സംഘർഷത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. മോൺ ജില്ലയിലെ ഒട്ടിംഗിൽ രണ്ടു തവണ നടന്ന വെടിവയ്പിലാണു നാട്ടുകാർ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണു റിപ്പോർട്ട്.
ശനിയാഴ്ച വൈകുന്നേരം നടന്ന ആദ്യ വെടിവയ്പിൽ ആറു നാട്ടുകാരാണു കൊല്ലപ്പെട്ടത്. പിക്കപ്പ് വാനിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഖനിത്തൊഴിലാളികളെ, എൻഎസ്സിഎൻ (കെ) തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച് സൈനികർ വെടിവയ്ക്കുകയായിരുന്നു. തൊഴിലാളികൾ വീട്ടിലെത്താത്തതിനെ ത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണു കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.
തുടർന്ന് നാട്ടുകാർ ജവാന്മാരുമായി സംഘർഷത്തിലേർപ്പെട്ടു. ഇതിനിടെ ഒരു ജവാൻ കൊല്ലപ്പെട്ടു. തുടർന്ന് സൈന്യം നടത്തിയ വെടിവയ്പിൽ ഏഴു നാട്ടുകാർകൂടി കൊല്ലപ്പെട്ടു. ആത്മരക്ഷാർഥമാണ് വെടിയുതിർത്തതെന്നു സൈന്യം പറഞ്ഞു.
വെടിവയ്പിൽ നാഗാലാൻഡിലെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കി. കൊല്ലപ്പെട്ട 13 പേരുടെയും പോസ്റ്റ്മോർട്ടം ഇന്നലെ നടത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സൈന്യം പ്രഖ്യാപിച്ചു. ഒരു സൈനികൻ കൊല്ലപ്പെട്ടെന്നും നിരവധി പേർക്കു ഗുരുതരമായി പരിക്കേറ്റെന്നും സൈന്യം അറിയിച്ചു.
നാട്ടുകാർക്കു നേരേ വെടിവയ്പുണ്ടായതിൽ സൈന്യം ഖേദം അറിയിച്ചു. പ്രദേശത്തു തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്നു വിശ്വാസയോഗ്യമായ ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നുവെന്നും തീവ്രവാദികളെ നേരിടാൻ പദ്ധതി തയാറാക്കിയിരുന്നുവെന്നും പ്രതിരോധ വക്താവ്(കൊഹിമ) ലഫ്. കേണൽ സുമിത് കെ. ശർമ പറഞ്ഞു.
മോൺ വെടിവയ്പിനെക്കുറിച്ച് ഉന്നതതതല അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി നെഫ്യു റിയോ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നാഗാലാൻഡ് ഐജി തലവനായി അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) സർക്കാർ രൂപവത്കരിച്ചു. നാട്ടുകാർ കൊല്ലപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഖേദം പ്രകടിപ്പിച്ചു. വെടിവയ്പിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം രംഗത്തെത്തി.
മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മോൺ കേന്ദ്രീകരിച്ചാണ് എൻഎസ്സിഎൻ(കെ) യുംഗ് ഓംഗ് വിഭാഗം പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഏറ്റവും വലിയ ടൂറിസം മേളയായ ഹോൺബിൽ ഫെസ്റ്റിവലിൽനിന്നു പിന്മാറാൻ ആറു ഗോത്രവർഗ സംഘടനകളോട് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ(ഇഎൻപിഒ) ആവശ്യപ്പെട്ടു.
ആസാം റൈഫിൾസ് ക്യാന്പ് ജനക്കൂട്ടം നശിപ്പിച്ചു
കൊഹിമ: സുരക്ഷാസേനയുടെ വെടിയേറ്റു ഗ്രാമീണർ മരിച്ചതിനെത്തുടർന്ന് കലാപഭൂമിയായ നാഗാലാൻഡിൽ ജനക്കൂട്ടം ആസാം റൈഫിൾസ് ക്യാന്പും കൊണ്യാക് യൂണിയൻ ഓഫീസും നശിപ്പിച്ചു. തുടർന്ന് സുരക്ഷാസേന നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു. സംഭവത്തിൽ ഉത്തരവാദികളായ സുരക്ഷാസേനാംഗങ്ങളെ ഉടൻ അറസ്റ്റ്ചെയ്യണമെന്ന് രോഷാകുലരായ ജനക്കൂട്ടം ആവശ്യപ്പെട്ടു. പട്ടാളക്യാന്പ് ജനക്കൂട്ടം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പട്ടാളക്യാന്പിലെ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നു വ്യക്തമല്ല. പ്രാദേശികഭരണകൂടവും പോലീസും വിശദീകരണത്തിനു തയാറായിട്ടില്ല.
നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിവയ്പ്; 14 നാട്ടുകാർ കൊല്ലപ്പെട്ടു
12:56 AM Dec 06, 2021 | Deepika.com