ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ജെ. ജയലളിതയുടെ അഞ്ചാം ചരമവാർഷിക ദിനത്തിലും അവരുടെ രാഷ്ട്രീയ പിന്തുടർച്ചാവകാശം സംബന്ധിച്ചു തർക്കം. അണ്ണാ ഡിഎംകെയുടെ കോട്ട തകർക്കാൻ സാധിക്കില്ലെന്ന് അണ്ണാ ഡിഎംകെ നേതാക്കളായ ഒ. പനീർശെൽവവും കെ. പളനിസ്വാമിയും പറയുന്പോൾ, തങ്ങളാണ് യഥാർഥ പിന്തുടർച്ചാവകാശികളെന്നു വി.കെ. ശശികലയെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നു.
ജനാധിപത്യപരമായ മാർഗത്തിലൂടെ അണ്ണാ ഡിഎംകെയെ വീണ്ടെടുക്കുമെന്നാണു ജയലളിതയുടെ അനന്തരവനായ ടി.ടി.കെ. ദിനകരന്റെ അവകാശവാദം. ഇതിന്റെ തുടർച്ചയായാണു ജയലളിത സ്മാരകത്തിനടുത്ത് അവരുടെ ചരമദിനത്തിൽ ദിനകരൻ അനുകൂലികൾ കെ. പളനിസ്വാമി ഉൾപ്പെടെയുള്ള അണ്ണാ ഡിഎംകെ നേതാക്കളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതിനു പിന്നാലെ ശത്രുക്കളെ ജയിക്കാൻ അനുവദിക്കില്ലെന്നുള്ള അണ്ണാ ഡിഎംകെ നേതാക്കളുടെ പ്രഖ്യാപനം തർക്കങ്ങൾക്കു മൂർച്ച കൂട്ടിയിട്ടുണ്ട്.
ജയലളിതയുടെ പിന്തുടർച്ച അവകാശപ്പെട്ട് നേതാക്കൾ; തർക്കം
12:55 AM Dec 06, 2021 | Deepika.com