ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കും രാജ്യത്ത് തുല്യാവകാശമാണെന്ന് സുപ്രീംകോടതി. വിമാനത്താവളങ്ങളിൽ ഭിന്നശേഷിക്കാരായ യാത്രക്കാരുടെ ശരീരത്തിൽ ബന്ധിപ്പിച്ചിട്ടുള്ള കൃത്രിമ അവയവങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പരിശോധന വേണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.
ഭിന്നശേഷിയുള്ള ജീജ ഘോഷിന് യാത്രാനുമതി നിഷേധിച്ച വിമാനക്കന്പനിയുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ തീരുമാനം. വിമാനത്താവളങ്ങളിലെ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള കൃത്രിമ കാലുകൾ, ചലന സഹായികൾ എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിമാനത്തിൽ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാരുടെ സഹായത്തിനായി വരുന്ന വ്യക്തികൾ, വഴികാട്ടികളായ വളർത്തുനായകൾ, ചലനസഹായികൾ മറ്റ് ഉപകരണങ്ങൾ എന്നിവ വിമാനത്തിനുള്ളിൽ പ്രവേശിക്കുന്നത് തടയരുതെന്ന് സിവിൽ ഏവിയേഷൻ നിയമങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ജീജ ഘോഷിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരംനൽകണമെന്ന് 2016ൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പു വരുത്തുന്നതിന് നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നു വ്യോമയാന മന്ത്രാലയത്തോട് നിർദേശിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്ന് 2021 ജൂലൈയിൽ ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയം പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രശസ്ത ഇന്ത്യൻ നർത്തകി സുധാ ചന്ദ്രൻ ഹൈദരാബാദ് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു തനിക്കുണ്ടായ ബുദ്ധിമുട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വിമാനത്താവളങ്ങളിലെ സുരക്ഷ നടപടികളുടെ ഭാഗമായി നിരന്തരം തന്റെ കൃത്രിമ കാൽ ഉൗരി പരിശോധനക്ക് വിധേയമാക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ നടപടിയിലെ വിഷമമാണ് സുധ ചന്ദ്രൻ പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് സിഐഎസ്എഫ് സുധ ചന്ദ്രനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
രാഹുൽ ഗോപിനാഥ്
ഭിന്നശേഷിക്കാർക്കും തുല്യാവകാശം: സുപ്രീംകോടതി
12:42 AM Dec 04, 2021 | Deepika.com