ന്യൂഡൽഹി: അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. വിദേശത്തുനിന്നു കർണാടകയിലെത്തിയ 66 വയസുള്ള ദക്ഷിണാഫ്രിക്കൻ പൗരനും ബംഗളൂരുവിലെ 46 വയസുള്ള ഡോക്ടർക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ പൗരൻ നവംബർ 20നാണ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽവച്ച് നടത്തിയ പരിശോധനയിൽ ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്ന് സാംപിൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. അതിന്റെ ഫലം ഇന്നലെ ലഭിച്ചപ്പോഴാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. നവംബർ 27ന് രോഗം ഭേദമായശേഷമാണ് ഇയാൾ ദുബായിലേക്കു പോയത്.
ഇദ്ദേഹവുമായി പ്രാഥമിക സന്പർക്കമുണ്ടായ 24 പേരുടെയും ദ്വിതീയ സന്പർക്കത്തിലുള്ള 240 പേരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. എന്നാൽ, ഇവരെല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്. പുറത്തേക്കു യാത്ര ചെയ്തിട്ടില്ലാത്തയാളാണ് ഇന്നലെ ഒമിക്രോൺ വൈറസ് സ്ഥിരീകരിക്കപ്പെട്ട ഡോക്ടർ. രോഗലക്ഷണങ്ങളെത്തുടർന്ന് നവംബർ 22നു നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്.
ഡോക്ടറുമായി 13 പേർക്ക് പ്രാഥമിക സന്പർക്കവും 205 പേർക്കു ദ്വിതീയ സന്പർക്കവും ഉണ്ട്. ഇതിൽ അഞ്ചു പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. ഡോക്ടറുമായുള്ള സന്പർക്കം വഴി രോഗം സ്ഥിരീകരിക്കപ്പെട്ട അഞ്ചു പേർക്കും നേരിയ രോഗലക്ഷണങ്ങളാണുള്ളത്. അതേസമയം, വിദേശയാത്ര നടത്താത്തയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ സംശയിക്കുന്ന പത്തു പേരുടെയും പരിശോധനാ ഫലം ഇന്നോ നാളെയോ കിട്ടും. ഒമിക്രോണ്‍ ബാധിതരായ രണ്ടു വിദേശികൾക്കും നേരിയ രോഗ ലക്ഷണങ്ങളേയുള്ളൂ. സ്വകാര്യത മാനിച്ചാണു രണ്ടു വിദേശികളുടെയും തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിടാത്തത്. വ്യാപനശേഷി കൂടുതലാണെങ്കിലും വാക്സിൻ സ്വീകരിച്ചവർക്കു രോഗം മാരകം ആകാനിടയില്ലെന്നു ഡോക്ടർമാർ പറഞ്ഞു.
ഒമിക്രോണ്‍ ബാധിത രാജ്യങ്ങളിൽ (ഹൈ റിസ്ക്) നിന്ന് എത്തുന്നവർക്കു പരിശോധനയും ക്വാറന്റൈനും അടക്കം കൂടുതൽ കർശന നിബന്ധനകൾ ഏർപ്പെടുത്തി. വിദേശത്തുനിന്നെത്തുന്നവർക്കു വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്. ആർടി- പിസിആർ ടെസ്റ്റും കോവിഡ് വാക്സിനും ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചു.
ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ടതു വലിയ വെല്ലുവിളിയാണെന്നും കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാകുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ലോകത്താകെ ഇന്ത്യ ഉൾപ്പെടെ 29 രാജ്യങ്ങളിലായി 373 ഒമിക്രോണ്‍ വൈറസ് ബാധിതരെ കണ്ടെത്തിയിട്ടുണ്ട്.
ആശങ്കപ്പെടേണ്ട വകഭേദം
ബി. 1.1.529 എന്നാണ് ഒമിക്രോണ്‍ വൈറസിന്റെ ശാസ്ത്രീയ നാമം. ഇതേവരെ കോവിഡിന്റെ 12 വകഭേദങ്ങളാണു റിപ്പോർട്ടു ചെയ്തത്. ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ, ഡെൽറ്റ പ്ലസ്, ദക്ഷിണാഫ്രിക്കയിലെ ഒമിക്രോണ്‍ എന്നീ വൈറസ് വകഭേദങ്ങളെ, ആശങ്കപ്പെടേണ്ട പട്ടികയിലാണു ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിട്ടുള്ളത്.
-ജോർജ് കള്ളിവയലിൽ
പരിഭ്രാന്തി വേണ്ട: ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചതിൽ പരിഭാന്തി ആവശ്യമില്ലെന്നും പക്ഷേ ജാഗ്രതയും ബോധവത്കരണവും വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.
എല്ലാ സംസ്ഥാനങ്ങളിലും പരിശോധന കൂട്ടണം. കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ജാഗ്രത പുലർത്തുകയും പരമാവധി ആളുകൾ വാക്സിൻ സ്വീകരിക്കുകയും ചെയ്താൽ വീണ്ടുമൊരു ലോക്ഡൗണ്‍ ഒഴിവാക്കാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
കഴിയുന്നത്ര വേഗം എല്ലാവരും രണ്ടു ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ നിർദേശിച്ചു. ബൂസ്റ്റർ ഡോസ് കൊടുക്കുന്ന കാര്യത്തിലും ശാസ്ത്രീയ പരിശോധനകൾക്കുശേഷം തീരുമാനമെടുക്കും. ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ പകുതിയോളം പേർ (49%) രണ്ടു ഡോസ് വാക്സിനെടുത്തു. 84.3% പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും ഡോക്ടർക്കും രോഗം
01:22 AM Dec 03, 2021 | Deepika.com