ന്യൂഡൽഹി: പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരേ ഡൽഹിയിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തിന് രാജ്യസഭാംഗവും തൃണമൂൽ കോണ്ഗ്രസ് വക്താവുമായ ഡെറിക് ഒബ്രയിൻ അഭിവാദ്യമർപ്പിച്ചു.
മാധ്യമങ്ങളുടെ പ്രവേശനം നിഷേധിക്കാൻ പാർലമെന്റ് ഒരു സ്വകാര്യ സങ്കേതമല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്ഗ്രസ് അധ്യ ക്ഷയുമായ മമത ബാനർജിയും പ്രതിഷേധത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ചു.
രാജ്യത്തെ സംബന്ധിക്കുന്ന നിരവധി വാർത്തകളുടെയും മറ്റു വിവരങ്ങളുടെയും പ്രഭവ കേന്ദ്രമായ പാർലമെന്റിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്നത് തൊഴിൽ നിഷേധിക്കുന്നതിന് തുല്യമാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഉമാകാന്ത് ലഖേര പറഞ്ഞു. പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങളെ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിന് കത്തെഴുതി.
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശൻ, സൻസദ് ടിവി എന്നിവയ്ക്കും വാർത്താ ഏജൻസികൾക്കും മാത്രമാണ് ദിവസേന നടപടികൾ റിപ്പോർട്ടു ചെയ്യാൻ അനുമതിയുള്ളത്.
അതിനു പുറമേ നറുക്കെടുപ്പിലൂടെ 21 പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾക്കും താത്കാലിക അനുമതികളുണ്ട്. മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നൽകണമെന്ന് കേരളത്തിൽ നിന്നുമുള്ള പാർലമെന്റ് അംഗം ബെന്നി ബഹനാൻ ലോക്സഭയിൽ ആവശ്യപെട്ടു.
പാർലമെന്റ് രഹസ്യസങ്കേതമല്ല; മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു
01:04 AM Dec 03, 2021 | Deepika.com