മുംബൈ: കോൺഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സഖ്യം ഇല്ലാതായെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ എതിർക്കുന്നവർ ഒന്നിക്കണമെന്നും പുതിയ സഖ്യം വേണമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയശേഷം മമത പറഞ്ഞു. ശരദ് പവാർ യുപിഎ ചെയർപേഴ്സൺ ആകണോ എന്ന ചോദ്യത്തിനു മറുപടിയായാണ് യുപിഎ ഇല്ലാതായെന്ന് മമത പറഞ്ഞത്.
കൂടുതൽ കാലം വിദേശത്തു കഴിയുന്ന ആൾക്ക് ഒന്നും നേടിയെടുക്കാനാകില്ലെന്ന്, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് മമത പറഞ്ഞു. ബിജെപിയെ എതിർക്കുന്നവരെയെല്ലാം ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ആരെയും ഒഴിവാക്കുന്ന പ്രശ്നമില്ല-ശരദ് പവാർ പറഞ്ഞു. കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ ഘട്ടത്തിൽ നേതൃത്വം ആർക്കെന്നതു പ്രശ്നമല്ല. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യമാണ് ആവശ്യം.-പവാർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിനു മാർഗനിർദേശം നൽകാൻ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ഉപദേശക സമിതി രൂപവത്കരിക്കണമെന്നു താൻ കോൺഗ്രസിനോടു നിർദേശിച്ചിരുന്നുവെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും മമത പറഞ്ഞിരുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനാണു മമത മഹാരാഷ്ട്രയിലെത്തിയത്. ചൊവ്വാഴ്ച ശിവസേനാ നേതാക്കളുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുപിഎ സഖ്യം ഇല്ലാതായി; ബിജെപിയെ എതിർക്കുന്നവർ ഒന്നിക്കണം: മമത
01:12 AM Dec 02, 2021 | Deepika.com