തിരുവനന്തപുരം: യുഡിഎഫ് യോഗത്തിൽനിന്നു മുതിർന്ന നേതാക്കൾ വിട്ടു നിന്നതുമായി ബന്ധപ്പെട്ട പരസ്യതർക്കത്തിൽ ഘടകകക്ഷി നേതാക്കൾക്ക് അതൃപ്തി. യുഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇരുവിഭാഗത്തെയും അതൃപ്തി അറിയിച്ചു.
യുഡിഎഫ് യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിട്ടു നിന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിനു പരാതി നൽകാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. തർക്കം പരസ്യമായതോടെ ഇതിൽ ഘടകകക്ഷി നേതാക്കൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
ഘടകകക്ഷി പ്രതിനിധിയെന്ന നിലയിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെയും ഗ്രൂപ്പ് നേതാക്കളെയും അതൃപ്തി അറിയിച്ചത്. കോണ്‍ഗ്രസിലെ പരസ്യപോര് മുന്നണിയെ ദുർബലമാക്കുമെന്നാണു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ഇതോടെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരേ ഹൈക്കമാൻഡിനു പരാതി നൽകുമെന്ന നിലപാടിൽനിന്നു സംസ്ഥാന നേതൃത്വം പിൻവലിഞ്ഞിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കെതിരേ പരാതി നൽകാൻ തീരുമാനിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ പറഞ്ഞു.
പാർട്ടിയെയും മുന്നണിയെയും ദുർബലമാക്കാനുള്ള ആസൂത്രിത നീക്കമാണ് ഉത്തരവാദപ്പെട്ട രണ്ട് മുതിർന്ന നേതാക്കളിൽ നിന്നുണ്ടായതെന്ന വികാരം ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നേരത്തെ തീരുമാനിച്ചത്. ഇവർ എന്തു സമ്മർദ്ദത്തിന് ശ്രമിച്ചാലും വഴങ്ങേണ്ടെന്ന നിലപാടും സംസ്ഥാന നേതൃത്വം നേരത്തേ തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസിലെ പരസ്യപോരിൽ ഘടകകക്ഷികൾക്ക് അതൃപ്തി
01:09 AM Dec 02, 2021 | Deepika.com